ആഗോളതലത്തിൽ ഏറ്റവും അധികം മനുഷ്യരെ ബാധിക്കുന്ന, ഒരു വൈറസ് മൂലം ഉണ്ടാകുന്ന അണുബാധയാണ് കോമൺ കോൾഡ് (ജലദോഷം എന്നു നാടൻ ഭാഷ.) അതിനാൽത്തന്നെ ഹ്യൂമൻ ഡിസീസ് (Human disease) എന്നും പലരും ഇതിനെ വിശേഷിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും വരാമെങ്കിലും കുട്ടികളിലാണ് ഇതു കൂടുതൽ.
കുട്ടികളിൽ ഒരു നിമിഷം എട്ടു മുതൽ 12 പ്രാവശ്യം വരെ ഈ രോഗം വരാം. മുതിർന്നവർക്ക് രണ്ടു മുതൽ എട്ടു പ്രാവശ്യം വരെ ഈ രോഗം ഉണ്ടാകാം എന്നാണു കണക്കുകൾ. പ്രായമായവരിലേക്കും മറ്റു രോഗങ്ങൾ കൊണ്ടു പ്രതിരോധശക്തി കുറഞ്ഞവരിലേക്കും ഇതു വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാം. ഓരോ പ്രാവശ്യവും അണുബാധ വരുമ്പോഴും അത് ഒന്നോ രണ്ടോ ആഴ്ച നിലനിന്നേക്കാം. കുട്ടികൾക്കു ധാരാളം സ്കൂള്‍ ദിവസങ്ങൾ നഷ്ടപ്പെടുന്നു. മുതിർന്നവർക്ക് പ്രവൃത്തി ദിവസങ്ങളും.
കാരണം വൈറസ്
1950–ൽ ആണ് ജലദോഷമുണ്ടാക്കുന്ന വൈറസിനെ ആദ്യമായി കണ്ടുപിടിച്ചത്. 16–ാം നൂറ്റാണ്ടിൽ ഊജിപ്തിൽ പാപ്പിറസ് ഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ ഈ അസുഖം കൂടുതലായി കാണുന്നതു കൊണ്ടാകാം കോൾഡ് അല്ലെങ്കിൽ കൊമൺ കോൾഡ് എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നത്.
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, പനി, ശരീരവേദന, മസിലുകളിലുള്ള വേദന മുതലായവയാണ് ആദ്യലക്ഷണങ്ങൾ. രോഗബാധിതരുടെ മൂക്കിൽ നിന്ന് ഒരു സ്രവം (ദ്രാവകം) നിറയെ വൈറസുകൾ, വായുവിൽ കലർന്ന് (Droplet infection) മറ്റുള്ളവരുടെ ശ്വാസനാളത്തിൽ കൂടി അസുഖം പടർത്തുന്നു. രണ്ടു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഒരാഴ്ചയോ ചിലപ്പോൾ പത്തു ദിവസം വരെയും ജലദോഷം നീണ്ടുനിൽക്കാം.
ശ്വസിക്കുമ്പോൾ അകത്തേക്ക് കടക്കുന്ന വൈറസ് മൂക്കിലോ തൊണ്ടയിലോ ഉള്ള ലൈനിങ് മ്യൂക്കസ് മെമ്പ്രോയിനിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഉടനെതന്നെ, നമ്മുടെ പ്രതിരോധശക്തി (immune response) ഇതിനെ എതിർക്കാൻ ശ്രമിക്കുന്നു. ഇതു മൂക്കൊലിപ്പായി (Nassal Discharge) പുറത്തു കടക്കുന്നു. ഇതിൽ ധാരാളം വൈറസുകൾ ഉണ്ടാകും. ഈ പ്രക്രിയയുടെ ഭാഗമായി ധാരാളം ഊർജം നഷ്ടപ്പെടും.
ക്ഷീണം, തലവേദന, പനി മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ സമയത്ത് പുറത്തുകടക്കുന്ന വൈറസുകൾ, വായുവിൽ കൂടി കലർന്നു വളരെ വേഗം രോഗം പടർത്താൻ ശ്രമിക്കുന്നു. സ്കൂളുകളിലും ഓഫീസുകളിലും ഇതു പടർന്നു പിടിക്കാൻ അധിക സമയം ആവശ്യമില്ല.