ഭൂമിയിൽ അധീശത്വം സ്ഥാപിക്കാനായി കടന്നുവരുന്ന അന്യഗ്രഹജീവികളെ നാം നിരവധി കഥകളിലും ചിത്രങ്ങളിലുമൊക്കെ കണ്ടിട്ടുണ്ട്. അന്യഗ്രഹജീവികളെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവർ എന്നെങ്കിലും ഭൂമിയിൽ വന്നേക്കാൻ സാധ്യതയുണ്ടെന്ന രീതിയിലും പഠനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായ ഒരു വിഡിയോ അന്യഗ്രഹജീവികളുടേതാണെന്ന രീതിയിൽ പ്രചരിച്ചിരിക്കുകയാണ്. ആകാശത്തിനു കുറുകെ ഒരു തീഗോളം കടന്നുപോയതിനെയാണ് പലരും അന്യഗ്രഹജീവി തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞത്.
സൂര്യോദയത്തിനു മുമ്പായി ആകാശത്തു പ്രത്യക്ഷപ്പെട്ടതാണ് ആ തീഗോളം. വലിയൊരു ഉൽക്കാഗോളം നീങ്ങുന്നുവെന്നു പറഞ്ഞ് ടാസ്മാനിയ സ്വദേശിയായ ലീ ആൻ പീറ്റേഴ്സ് എന്ന യുവതിയാണ് സെക്കൻഡുകൾ മാത്രമുള്ള വിഡിയോ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം വിഡിയോ ഓൺലൈൻ ലോകത്തു ഹിറ്റായി. തീഗോളത്തിനു പിന്നിലെ കാരണങ്ങൾ സ്വയം പ്രഖ്യാപിച്ചു പലരും രംഗത്തെത്തുകയും ചെയ്തു.
വലിയൊരു ഭീമൻ നക്ഷത്രത്തെപ്പോലെയുണ്ടെന്നും ഉൽക്കയോ പക്ഷിയോ അല്ല താഴേക്കു പതിക്കുന്നൊരു വിമാനമാണതെന്നും ചിലർ പറഞ്ഞു. അതു തീഗോളമോ ഉൽക്കയോ അല്ല അതൊട്ടു ചലിക്കുന്നുമില്ല, സൂര്യോദയത്തിനു തൊട്ടുമുമ്പായി പ്രകാശ കിരണങ്ങൾ വന്നുതുടങ്ങുമ്പോൾ അവ കാർമേഘത്തിൽ തട്ടി പ്രതിഫലിക്കുന്നതാണെന്ന് മറ്റ് ചിലർ വാദിച്ചു. എന്നാൽ ഈ പറഞ്ഞതൊന്നുമല്ല അന്യഗ്രജീവിയുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നതാണ് ആ ദൃശ്യമെന്നു പറയുന്നവരും ഏറെയാണ്.
എന്നാൽ ഓസ്ട്രേലിയൻ എയർസ്പേസിലൂടെ കടന്നുപോകുന്ന എയർക്രാഫ്റ്റിന്റേതാണ് ആകാശത്തു പതിഞ്ഞ ആ ദൃശ്യമെന്നാണ് എയർസർവീസ് ഓസ്ട്രേലിയ നൽകുന്ന വിശദീകരണം. സംഗതി എന്തായാലും അന്യഗ്രഹജീവിേയാട് ഉപമിച്ച് ഷെയർ ചെയ്യുന്നവരാണ് ഏറെയും.