നോര്‍വെയില്‍ നിര്‍മ്മിച്ചിട്ടുള്ള ലോകാവസാന വിത്തു നിലവറയിലേക്ക് പശ്ചിമേഷ്യയില്‍ നിന്നും കൂടുതല്‍ വിത്തുകള്‍ എത്തി. ഭാവിയില്‍ ഭക്ഷ്യപ്രതിസന്ധിയില്‍ നിന്നും ഭാവി തലമുറയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ 2008ലാണ് ലോകാവസാന വിത്തു നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള 8.80 ലക്ഷം വിത്തുകള്‍ ഈ നിലവറയിലുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വിത്തു ബാങ്കുകളില്‍ നിന്നാണ് ഈ വിത്തുകള്‍ ശേഖരിക്കുന്നത്.
ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ 1400ലേറെ വിത്തു കേന്ദ്രങ്ങളില്‍ നിന്നാണ് ലോകാവസാന നിലവറയിലേക്ക് വിത്തുകള്‍ ശേഖരിക്കുന്നത്. സിറിയയിലെ അലെപോയിലും ഇത്തരത്തിലുള്ള വിത്തു സംഭരണ കേന്ദ്രം ഉണ്ടായിരുന്നു. 2015വരെ വിത്തുകള്‍ ശേഖരിക്കുന്നതിന് മാത്രമേ നോര്‍വെയിലെ വിത്തു നിലവറ തുറന്നിരുന്നുള്ളൂ. എന്നാല്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 2012ല്‍ അലെപോയില്‍ നിന്നും വിത്ത് നിലവറയെ ലെബനാനിലെ ബെയ്‌റൂത്തിലേക്ക് മാറ്റി. അലെപോയിലെ വിത്തുകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുറച്ചു വര്‍ഷങ്ങളായി താറുമാറാവുകയും ചെയ്തിരുന്നു. ഇതിനിടെ ബെയ്‌റൂത്തിലേക്ക് വിത്തുകള്‍ ധൃതിപിടിച്ച് മാറ്റുക കൂടി ചെയ്തതോടെ പല അപൂര്‍വ്വ വിത്തിനങ്ങളും പൂര്‍ണ്ണമായും നഷ്ടമായി. ഈ നഷ്ടം പരിഹരിക്കുന്നതിനാണ് വിത്തുകള്‍ നിലവറയില്‍ നിന്നും ആദ്യമായി നല്‍കിയത്.
വിപുലമായ രീതിയിലായിരുന്നു ഐസിഎആര്‍ഡിഎ (International Center for Agricultural Research in the Dry Aresa) യുടെ മേല്‍നോട്ടത്തില്‍ അലെപോയില്‍ വിത്തു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 1.35 ലക്ഷം ഗോതമ്പിനങ്ങളും ലോകത്തെ അമൂല്യമായ ബാര്‍ലി വിത്തിനങ്ങളും ഈ വിത്തു കേന്ദ്രത്തിലുണ്ടായിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയിലെ കൃഷിയുടെ തൊട്ടിലെന്ന് വിശേഷിപ്പിച്ചിരുന്നത് സിറിയ ഉള്‍പ്പെടുന്ന ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിത്തിനങ്ങളില്‍ പലതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ലോകാവസാന വിത്തു നിലവറ ഒരുക്കിയിരിക്കുന്നത്. മനുഷ്യര്‍ സൃഷ്ടിച്ച ഒരു ദുരന്തത്തിന്റെ പേരില്‍ ലോകാവസാന നിലവറ തുറക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. നഷ്ടമായ വിത്തിനങ്ങള്‍ അലെപോക്ക് സമാനമായ കാലാവസ്ഥയുള്ള ബെയ്‌റൂത്തില്‍ വീണ്ടും കൃഷിചെയ്ത് വിത്തുകള്‍ ഉത്പാദിപ്പിച്ച് നിലവറയിലേക്ക് കൈമാറുകയാണ് ചെയ്തിരിക്കുന്നത്.