"മുറിവേല്‍പ്പിക്കപ്പെട്ടിട്ടും അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. എന്റെ ഇന്ന് ഞാന്‍ വെയ്ക്കുന്ന ഓരോ ചുവടും ഇത്തരത്തിൽ ജീവിതത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്ന ഓരോ പെണ്ണിനും പ്രിയ കൂട്ടുകാരിക്കും സമര്‍പ്പിക്കുന്നു." - മഞ്ജു വാരിയർ. സ്വദേശാഭിമാനി–കേസരി പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനു സമ്മാനിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ നൃത്തവിരുന്നിന് ആമുഖമായാണ് മഞ്ജു ഈ പ്രഖ്യാപനം നടത്തിയത്.
കൊച്ചിയിൽ ആക്രമണത്തിനു വിധേയയായ കൂട്ടുകാരിയായ യുവ നടിക്കാണ് മഞ്ജു നൃത്തത്തിലും ഐക്യദാർഢ്യം തീർത്തത്. തിന്മകൾക്കെതിരെ പൊരുതുന്ന എല്ലാ സ്ത്രീശക്തികൾക്കും ഇതു സമർപ്പിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. വേദിയിൽ മഞ്ജു അവതരിപ്പിച്ച മൂന്ന് ഇനങ്ങളിൽ അവസാനത്തേതിന്റെ ഉള്ളടക്കവും സ്ത്രീശക്തിയുടെ കാഹളം മുഴക്കലായിരുന്നു.