ന്യൂഡൽഹി∙ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിക്കെതിരെ പ്രതിഷേധിച്ച കാര്‍ഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗറിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി വീരേന്ദർ സെവാഗ് രംഗത്ത്. തന്റെ ട്വീറ്റ് വെറും തമാശ മാത്രമായിരുന്നുവെന്നും അത് ആരെയെങ്കിലും വേദനിപ്പിക്കാനോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി. ഗുർമെഹർ കൗറിന് അവരുടെ അഭിപ്രായം തുറന്നുപറയാനുള്ള അവകാശം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ സെവാഗ്, അതിന്റെ പേരിൽ അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്നത് ഭീരുത്വമാണെന്നും അഭിപ്രായപ്പെട്ടു.
നേരത്തെ, പാകിസ്ഥാനല്ല, യുദ്ധം ആണ് എന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ഗുർമെഹര്‍ കൗർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി, ‘ഞാന്‍ അല്ല 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് , എന്‍റെ ബാറ്റ് ആണ്’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്.
രാംജാസ് കോളജ് പ്രശ്നവുമായി ബന്ധപ്പെട്ട് ഗുർമെഹർ കൗറിന്റെ ഫെയ്സ്ബുക് പോസ്റ്റ് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു. ഡൽഹിയിലെ രാംജാസ് കോളേജിൽ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനാണ് എബിവിപിക്കെതിരെ ഡൽഹി സർവകലാശാല വിദ്യാർഥിനിയായ ഗുർമെഹർ സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധിച്ചത്. ‘ഞാൻ ഡിയു വിദ്യാർഥിനി, എനിക്ക് എബിവിപിയെ പേടിയില്ല’ എന്നായിരുന്നു പോസ്റ്റ്. എബിവിപി പ്രവർത്തകർ മാനഭംഗ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഗുർമെഹർ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതിയും നൽകിയിരുന്നു.