ഇവാലിൻ മുറെ, നല്ല അരുമ മുഖമുള്ള മിടുക്കിയായ സുന്ദരിക്കുട്ടി. വെറും നാലു വയസ്സുകാരിയായ അവളെക്കുറിച്ച് അച്ഛനോടും അമ്മയോടും ചോദിച്ചാൽ അവർക്ക് പറയാനൊരു പോരാട്ടത്തിന്റെ കഥ തന്നെയുണ്ട്.
ലോകത്തിൽ ഏറ്റവും അപൂർവ്വമായി കാണുന്ന ജനിതക രോഗമാണ് ഇവാലിന്. ഓസ്‌ട്രേലിയയിൽ ഈ രോഗമുള്ള അഞ്ചു പേരിൽ ഒരാൾ ഇവാലിനാണ്. ഈ രോഗാവസ്ഥയിൽ തലച്ചോറിലെ ന്യൂറോണുകൾക്ക് വളരെ പതുക്കെ മാത്രം മാറ്റം സംഭവിക്കുന്നു. ഈ ചെറിയ മാറ്റം പോലും രോഗിയുടെ ശാരീരികാവസ്ഥയിൽ അവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തും. കൈകാലുകൾക്ക് കോച്ചിവലിക്കുക, ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ, ബുദ്ധിപരമായ തകരാറുകൾ ഇവയൊക്കെ ഈ രോഗം മൂലം ഉണ്ടാകാം
എന്നാൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെ വീട്ടിൽ തനിക്ക് പ്രിയപ്പെട്ട പാവയുമായി പടിക്കെട്ടുകൾ കയറിപ്പോകുന്ന ഇവാലിനെ കണ്ടാൽ ആരും പറയില്ല അവളൊരു രോഗിയാണെന്ന്. ഡോക്ടർമാർ കൈവിട്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത് അച്ഛൻ ഷെയ്‌നും അമ്മ മെലീസ മുറെയുമാണ്. എല്ലാ രാത്രിയിലും 14 ചുവടുകളെങ്കിലും അവർ ഇവാലിനെ നടത്തിക്കും. അങ്ങനെ നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് അവർ ഇവാലിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്.