കാർന്നുതിന്നുന്ന അർബുദ രോഗാണുക്കൾക്കെതിരെ പ്രതിരോധത്തിന്റെ ഒരു വലയമുണ്ട്, ഇൗ മലയാളി വീട്ടമ്മയ്ക്ക്. ഏഴു വയസ്സുകാരി മറിയയും ചേച്ചിമാരായ സാറയും എൽസയും പ്രിയപ്പെട്ട അമ്മയെ കെട്ടിപ്പുണരുമ്പോൾ, തന്നെ ബാധിച്ച രോഗാണുക്കൾ തോറ്റു പിന്തിരിയുന്നതായി ഇവർ തിരിച്ചറിയുന്നു.
എറണാകുളത്ത് സ്ഥിര താമസമാക്കിയ എലിസബത്ത് മാത്യുവാണ് തന്നെ ബാധിച്ച സ്തനാർബുദത്തെ പ്രിയപ്പെട്ടവരുടെ സ്നേഹത്താൽ കീഴടക്കിക്കൊണ്ടിരിക്കുന്നത്.
കീമോ തെറാപ്പിക്ക് വിധേയമാകുന്നതു കാരണം തലമുടി കൊഴിഞ്ഞ അമ്മയ്ക്ക് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഇളയമകൾ മറിയ പിന്തുണ നൽകിയത് തന്റെ തല മുണ്ഡനം ചെയ്ത്.
കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന എലിസബത്ത് മാത്യു കഴിഞ്ഞ വർഷം മധ്യത്തോടെയാണ് തന്നെ സ്തനാർബുദം ബാധിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം തിരിച്ചറിയുന്നത്. സ്തനാർർബുദത്തിനെതിരെ പോരാടുന്ന കൊച്ചി സ്വദേശിനി പ്രേമി മാത്യു നേതൃത്വം നൽകുന്ന പ്രൊട്ടക്ട് യുവർ മം ക്യാംപെയിനിൽ പങ്കെടുക്കാറുണ്ടായിരുന്നുവെങ്കിലും ഇവർ സ്തനാർബുദം മുൻപേ കണ്ടെത്താനുള്ള മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയയായിരുന്നില്ല. എന്നാൽ, ഇതേ ക്യാംപെയിൻ കഴിഞ്ഞ വർഷം ഷാർജ ഡിപിഎസിൽ നടത്തിയ ദിവസം, അവിടെ പഠിക്കുകയായിരുന്ന മൂത്ത മകൾ എൽസ വീട്ടിൽ തിരിച്ചെത്തി എലിസബത്തിനെ പരിശോധനയ്ക്ക് നിർബന്ധിക്കുകയായിരുന്നു.
അമ്മമാരെ മക്കൾ നിർബന്ധിക്കുന്നതിന് വേണ്ടിയാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഇൗ ക്യാംപെയിൻ നടത്തിവരുന്നത്. ഇതിനിടെ തന്റെ സ്തനങ്ങളിലൊന്നിന് വലിപ്പക്കുറവ് കണ്ടതോടെ പരിശോധനയ്ക്ക് വിധേയയാകാൻ എലിസബത്ത് തീരുമാനിച്ചു. പരിശോധനയിൽ സ്തനത്തിനകത്ത് മുഴ കണ്ടെത്തുകയും അത് അർബുദമാണെന്ന് ഡോക്ടർമാർ ഉറപ്പിക്കുകയും ചെയ്തു.
മൂന്നു പെൺമക്കളുടെയും ഭർത്താവ് രാജേഷ് ഏബ്രഹാം ചാക്കോയും മറ്റു കുടുംബാംഗങ്ങളുടെയും പൂർണ പിന്തുണ തനിക്ക് ലഭിക്കുന്നത് അർബുദത്തെ അതിജീവിക്കാനുള്ള കരുത്തു പകരുന്നതായി എലിസബത്ത് പറയുന്നു. അമ്മയ്ക്ക് അർബുദമാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി താനും തല മുണ്ഡനം ചെയ്തു കൂട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മറിയയും പറയുന്നു.
മൊട്ടയടിച്ച് സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നുമൊക്കെ അഭിനന്ദനം ഏറെ ലഭിച്ചു. രാജേഷ് ഏബ്രഹാം ചാക്കോയും ഭാര്യക്ക് വേണ്ടി തൻ്റെ തലമുണ്ഡനം ചെയ്തു. മടിച്ചു നിൽക്കാതെ എല്ലാ സ്ത്രീകളും മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് എലിസബത്തിന് അഭ്യർഥിക്കാനുള്ളത്.