കാസെ അഫ്ലെക് ആയിരുന്നു ഇത്തവണ ഓസ്കറിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. അവാർഡ് കൈമാറിയതാകട്ടെ ബ്രീ ലാർസനും. പുരസ്കാരം കയ്യിലേന്തി നടന്നു നീങ്ങിയ അഫ്ലെകിനേക്കാൾ ഒരുപക്ഷേ കാമറക്കണ്ണുകൾ ഒപ്പിയെടുത്തും ചർച്ച ചെയ്തതും ബ്രീ ലാർസനെയായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായുള്ള നിലപാടുകൾ വ്യക്തമാക്കിയ ഓസ്കറിലെ ഏറ്റവും പ്രസക്തമായ കാഴ്ചയായിരുന്നു അത്. എത്ര വലിയ അംഗീകാരം നേടിയാലും സ്ത്രീത്വത്തെ അപമാനിച്ചയാൾക്ക് ഇത്രയൊക്കെ ബഹുമാനം കൊടുത്താൽ മതിയെന്ന സന്ദേശമായിരുന്നു ലാർസൻ പങ്കുവച്ചത്. കേസി അഫ്ലെകിനു പുരസ്കാരം കൊടുത്തതും വിമര്‍ശനങ്ങൾക്കു വിധേയമായിരുന്നു.
മാഞ്ചസ്റ്റർ ബൈ ദി സീയിലെ അഭിനയത്തിനാണ് കേസി അഫ്ലെകിനു പുരസ്കാരം ലഭിച്ചത്. പുരസ്കാരം പ്രഖ്യാപിക്കുമ്പോഴും അതു കൈമാറുമ്പോഴും അത്ര സന്തോഷത്തിലല്ലായിരുന്നു ബ്രീ ലാർസൻ. വേദി മുഴുവൻ കയ്യടിച്ചപ്പോഴും ലാർസൻ അതിനു മുതിർന്നില്ല. ലാർസന്റെ പെരുമാറ്റത്തിനു പിന്നിലുള്ളത് കേസി അഫ്ലെകിനെതിരെയുള്ള കേസുകളായിരുന്നു. രണ്ട് ലൈംഗിക പീഡന കേസുകൾ നേരിട്ടിട്ടുള്ള ആളാണ് കേസി. 2010ലായിരുന്നു സംഭവം. കോടതിയ്ക്കു പുറത്ത് കേസുകൾ ഒത്തുതീർപ്പാക്കിയെങ്കിലും മനസാക്ഷിയ്ക്കു മുൻപിൽ മാപ്പില്ലെന്നായിരുന്നു ലാർസന്റെ നിലപാട്.