ഇനി ഈ ജീവിതത്തിനു ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ കടപ്പെട്ടിരിക്കുന്നത് അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയോട്. സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ (13 ലക്ഷം റിയാൽ) നൽകിയാണ് യാതൊരു മുൻപരിചയവുമില്ലാത്ത, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ലിംബാദ്രിയെ ഖുറയ്യ വധശിക്ഷയിൽനിന്നും തടവറയിൽനിന്നും തിരികെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയത്.
തെലങ്കാന നിസാമാബാദ് സ്വദേശിയായ ലിംബാദ്രി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പത്തു വർഷമായി സൗദിയിലെ ജയിലിലായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നൽകിയാലല്ലാതെ രക്ഷപ്പെടാനാകാത്ത സാഹചര്യം. അവർ ആവശ്യപ്പെട്ട 13 ലക്ഷം റിയാൽ (2.20 കോടി രൂപ) ലിംബാദ്രിയുടെ കുടുംബത്തിനു സങ്കൽപിക്കാൻ പോലുമാകാത്തത്ര വലിയ തുകയും. പ്രതീക്ഷകളറ്റു കഴിയുമ്പോഴാണ് എങ്ങനെയോ വിവരമറിഞ്ഞ അജ്ഞാതനായ ഒരാൾ സഹായവുമായി എത്തിയ കാര്യം ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ദഹ്റാനിൽ വൻകിടയന്ത്രങ്ങളുടെ വിൽപനക്കാരനാണ് അവാദ് അലി ഖുറയ്യ. ഇരുവരും ഇപ്പോഴും പരസ്പരം കണ്ടിട്ടില്ല. ലിംബാദ്രി ജയിൽമോചിതനായ വിവരമറിഞ്ഞതോടെ നാട്ടിൽ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നിൽ നന്ദിയോടെ പ്രണമിക്കുകയാണ്. ലിംബാദ്രിയുടെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നു.