വാർധക്യത്തിന്റെ ചുക്കിച്ചുളിഞ്ഞ ശരീരത്തോടും കാമംതോന്നിയ നരാധമനോട് മാനത്തിനുവേണ്ടി ആ മുത്തശ്ശി ഒരു പെരുംനുണ പറഞ്ഞു. 'എനിക്ക് എയ്ഡ്സ് ആണ് അതുകൊണ്ട് എന്നെ മാനഭംഗം ചെയ്യുന്നതിൽ നിന്നു പിന്മാറുക'. യുഎസിലെ പെൻസിൻവാനിയയിലാണു സംഭവം. ഹെലൻ റെയ്നോഡ്‌സ് എന്ന 88 വയസ്സുകാരിയുടെ അപ്പാർട്ട്മെൻറിൽ അതിക്രമിച്ചു കയറിയ അക്രമി ആദ്യം മുത്തശ്ശിയുടെ കൈയിൽ നിന്നു പഴ്സ് തട്ടിയെടുത്തു.
പണം മുഴുവൻ അപഹരിച്ചശേഷം തന്നെ മാനഭംഗപ്പെടുത്താനാൻ ശ്രമിച്ച അക്രമിയെ തൊഴിച്ചു താഴെയിട്ടശേഷമാണ് മുത്തശ്ശി അവനോട് ആ വലിയ നുണ പറഞ്ഞത്. എച്ച് ഐ വി പോസിറ്റീവ് ആയ തന്റെ ഭർത്താവ് മരിച്ചുപോയെന്നും ആ വൈറസുകൾ തന്റെ ശരീരത്തിലുമുണ്ടെന്നും അതുകൊണ്ട് തന്നെ മാനഭംഗം ചെയ്യരുതെന്നുമാണ് മുത്തശ്ശി അക്രമിയോടു പറഞ്ഞത്. ഫെബ്രുവരി 17 നു നടന്ന സംഭവത്തെക്കുറിച്ച് മുത്തശ്ശി വിവരിക്കുന്നതിങ്ങനെ.
'പണം മോഷ്ടിച്ചു കഴിഞ്ഞ് അവൻ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. അവന്റെ ശരീരത്തിൽ ഏറ്റവും വേദനിക്കുന്ന സ്ഥലത്തു തന്നെ ഞാൻ ആഞ്ഞു ചവിട്ടി. ആ ചവിട്ടിൽ അവൻ വീണുപോയി. അപ്പോഴാണ് എനിക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്നും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും ഞാൻ അവനോടു പറഞ്ഞത്. ഈ പ്രായത്തിൽ കൈക്കരുത്തുകൊണ്ട് അവനെത്തോൽപിക്കാൻ എനിക്കാവില്ല അതുകൊണ്ടാണ് അത്തരമൊരു ബുദ്ധിപ്രയോഗിച്ചത്'. മുത്തശ്ശി പറയുന്നു. അക്രമി രക്ഷപെട്ടെങ്കിലും തന്റെ മാനം സംരക്ഷിക്കാൻ കഴിഞ്ഞെന്ന അഭിമാനമുണ്ട് മുത്തശ്ശിക്ക്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമിയെ ഇതുവരെ പിടികൂടിയിട്ടില്ല. സമീപത്തെ അപ്പാർട്ടുമെന്റിലും മോഷണം നടന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വളരെവേഗംതന്നെ അക്രമിയെ അറസ്റ്റു ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.