കനിയുടെ ലിപ്സ്റ്റിക് മുതല്‍ കര്‍ഷകസമരം വരെ: ഇതാണ് നിലപാടുകളിലെ റിഹാന

rihana
SHARE

‘അയ്യേ ലിപ്സ്റ്റിക്‌ ഇട്ടോ?’ എന്ന ചോദ്യം നേരിട്ടത് സംസ്ഥാനത്ത് ഇക്കുറി മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതിയാണ്. എന്നാൽ  ആ ചോദ്യത്തിന് കനി മുഖം അടച്ചു നൽകിയ മറുപടിയിലൂടെയാണ് റിഹാന എന്ന പേര് നമ്മളിൽ ആദ്യം ഉടക്കുന്നത്. നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായവരാണ് ഇരുവരും. രാജ്യം റിഹാനയെ ഗൂ​ഗിളിൽ തിരയും മുമ്പ് മലയാളി തിരഞ്ഞു. അവരുടെ നിലപാടുകൾ അറിഞ്ഞു. 

ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിഹാന ഫെന്റി എന്ന റിഹാന. എന്നാൽ ഇന്ന് ഇന്ത്യൻ വലതുപക്ഷ സംഘടനകളുടെ രോഷച്ചൂട് അറിയുകയാണ് ഈ ​ഗായിക. രണ്ടുമാസത്തിലേറെയായി രാജ്യത്ത് അരങ്ങേറുന്ന കർഷക പ്രക്ഷോഭത്തിന് എതിരെ സർക്കാർ കണ്ണടയ്ക്കുമ്പോൾ, എന്തുകൊണ്ട് നമ്മൾ ഈ വിഷയം ചർച്ചയാക്കുന്നില്ല എന്ന മറുചോദ്യം ഉയർത്തിയായിരുന്നു റിഹാനയുടെ ട്വീറ്റ്. കർഷക സമരത്തെ പിന്തുണച്ച് എത്തിയ ഈ തുറന്ന പ്രഖ്യാപനത്തോടെ സമരത്തിന് ആ​ഗോളമുഖം  കൈവന്നു. 

ഗ്രെറ്റ തുൻബർഗ്, അമേരിക്കൻ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മർഗോളിൻ, അമേരിക്കൻ വൈസ് പ്രസിഡന്റ് ക​മ​ല ഹാ​രി​സിന്റെ ബന്ധു മീ​നാ ഹാ​രി​സ്, മിയ ഖലീഫ തുടങ്ങിയവരും ശക്തമായ പ്രതികരണവുമായി എത്തി. എന്നാൽ, പൊടുന്നനെ സമരത്തിന് ലഭിച്ച ഈ പിന്തുണയിൽ സർക്കാരും അവരുടെ പരിവാരങ്ങളും തീർത്തും അസ്ഥസഥരായി. വിഷയത്തിൽ പരസ്യമായി കേന്ദ്രം പ്രതികരിച്ചപ്പോൾ, കങ്കണയെയും അർണബ് ​ഗോസ്വാമിയെയും പോലുള്ളവരുടെ പ്രതികരണം ഒരു പടിയും കൂടി കടന്നായിരുന്നു. ഇന്ത്യക്കാരുടെ കാര്യം ഇന്ത്യ നോക്കുമെന്നായിരുന്നു സച്ചിൻ ടെൻഡൂക്കറിന്റെ പ്രതികരണം.  

റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററിൽ അധിക്ഷേപം നടന്നത്.  അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയിൽ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ലെന്ന് പല മാധ്യമങ്ങളും വെളിപ്പെടുത്തുന്നു. 

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുൻപങ്കാളി ക്രിസ് ബ്രൗൺ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗൺ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തിൽ വാർത്തയായത്. ഈ ഗാർഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററിൽ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ലിം​ഗനീതിക്കുവേണ്ടിയും, വംശീയ അധിക്ഷേപങ്ങൾക്കെതിരെയും, ജനാധിപത്യ ധ്വസനങ്ങൾക്കെതിരെയും പലകുറി പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത ​ഗായികയാണ് റിഹാന. ഇതിനുമുമ്പും റിഹാനയുടെ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കറുത്ത മഡോണ എന്ന് അറിയപ്പെടാൻ ആ​ഗ്രഹിക്കുന്ന ബോബ് മാർലിയുടെ കടുത്ത ആരാധികയായ റിഹാനയുടെ നിൽപ്പും, നടപ്പും വേഷവും എല്ലാം ഒരോ നിലപാട് പ്രഖ്യാപനങ്ങൾ കൂടിയാണ്. തന്റെ വേരുകളിലും നിറത്തിലും അഭിമാനം കൊള്ളുന്ന ​ഗായികയാണിവർ. 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങൾ ഏറ്റവും വേഗത്തിൽ കൈവരിച്ച കലാകാരിയാണ്. തന്റെ സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയുടെ വാക്കുകളിൽ, ജനങ്ങൾക്ക് അന്തസ് നൽകാനുള്ള പോരാട്ടത്തിന്റെ ശക്തിയാണ് റിഹാന. റെഡ് ലിപ്സിറ്റികും ഒരു നിലപാടെന്ന് ലോകം തിരിച്ചറിഞ്ഞത് റിഹാനയിൽ കൂടിയാണ്.

കറുത്തവർഗക്കാരായ സ്ത്രീകളുടെ ചുണ്ടുകൾ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും പറ‍ഞ്ഞ റാപ്പറായ റോക്കിക്ക്, ചുവന്ന ലിപ്സിറ്റിക്ക് വിറ്റഴിക്കുന്ന ഫെന്റിബ്യൂട്ടീ എന്ന ബ്രാൻഡിലൂടെയാണ് റിഹാന മറുപടി നൽകിയത്.   നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖവും, ബാർബഡിയേൻ സർക്കാരിന്റെ ബ്രാൻഡ് അബാസിഡർ കൂടിയാണ് ഇവർ.  

അമേരിക്കയിലെ black lives matter, സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം മ്യാൻമാറിലെ പട്ടാള അട്ടിമറി തുടങ്ങി പല വിഷയങ്ങളിലും കൃത്യമായ ഇടപെടലുകളും നടത്തിയ ഗായികയാണ് റിഹാന. ദുഷ്ക്കരമായിരുന്ന ബാല്യത്തിലും തന്റെ കഴിവിനെ തിരിച്ചറിഞ്ഞ് മിനുസപ്പെടുത്തി, ലോകത്ത്  101 മില്യൺ ആളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ  ചെയ്യുന്ന ഗായികയായി അവര്‍ വളര്‍ന്നു. 

ഉന്നയിച്ച പ്രശ്നത്തിന്റെ മൂല്യം പോലും പരിശോധിക്കാതെ അധിക്ഷേപങ്ങൾ ചൊരിയുന്ന സംഘടനകളും വ്യക്തികളും ഇനിയും റിഹാനയെ അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. ജനാധിപത്യപരമായി ഉണ്ടാകുന്ന ഇടപെടലുകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് കരുത്ത് കൂടുക തന്നെയാണ്. റിഹാനയുടെ ​ഗാനം പോലെ Talk That Talk and Unapologetic..!

MORE IN SPOTLIGHT
SHOW MORE
Loading...
Loading...