‘ബ്ലീഡിങ്ങിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിൽ കുഞ്ഞ് പോകുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞു’; അനുഭവം

krishna-rithu
SHARE

ജീവിതത്തിൽ നേരിട്ട കഠിനമായ പരീക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് കൃഷ്ണ ഋതു എന്ന യുവതി. ഒന്നിനു പിറകെ ഒന്നായി വന്ന സങ്കടങ്ങളും വിഷമങ്ങളും താൻ നേരിട്ടതിനെക്കുറിച്ച്  കൃഷ്ണ ഋതു പറയുന്നു. ഒരുപാട് പരീക്ഷിച്ചാലും, ഈശ്വരൻ ഒരിക്കലും ഉപേക്ഷിക്കില്ല., കൃഷ്ണ ഋതുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.

കൃഷ്ണ ഋതു പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒരുപാട് പരീക്ഷിച്ചാലും, ഈശ്വരൻ ഒരിക്കലും ഉപേക്ഷിക്കില്ല... എന്റെ അനുഭവത്തിൽ നിന്ന്..  

എന്റെ വീട് സ്വർഗമാണ്, ആ സ്വർഗത്തിൽ നിന്നും 29th oct 2017 ൽ ഞാൻ സുമംഗലിയായി വേറൊരു സ്വർഗത്തിൽ എത്തപ്പെട്ടു. ഒരുപാട് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും മിശ്രിതമായ കുടുംബജീവിതം "ചക്കിക്കൊത്ത ചങ്കരൻ" തന്നെ എന്ന് എല്ലാരും വിശേഷിപ്പിച്ചു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഒരു അതിഥി കൂടി വരുന്നുണ്ടെന്നു സന്തോഷപൂർവം ഞങ്ങളറിഞ്ഞു. 

Msc യുടെ അവസാന കാലഘട്ടത്തിലേക്കു കടക്കുന്ന സമയം. Exam, Lab, project, course viva ആകെ കിളിപോണ സമയം. അതിന്റെ ഇടയിൽ എന്റെ നിർത്താതെ ഉള്ള ഛർദ്ദി. എതുകഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥ. പച്ചവെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ തൊണ്ട പൊട്ടി ചോര വന്നു. തലവേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. എന്റെ ഉള്ളിലുള്ള ജീവന് ഒന്നും കിട്ടുന്നില്ലല്ലോ എന്നുള്ള മനോവിഷമം എന്നെ ആകെ തളർത്തി. എങ്കിലും എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ ഉയർന്ന റാങ്കോടു കൂടിയുള്ള വിജയം. അതായിരുന്നു എന്റെ മനസ് മുഴുവൻ. തലവേദന കാരണം തലയിൽ തുണി വലിഞ്ഞു കെട്ടി കിടന്നു പഠിച്ചു.

അഞ്ചു മിനിറ്റ് പുസ്തകം നോക്കുമ്പോഴേക്കും തലകറങ്ങുന്ന ഞാൻ മൂന്നു മണിക്കൂർ നീണ്ട പരീക്ഷ എങ്ങനെ എഴുതും എന്നത് ഒരു വെല്ലുവിളിയായി മാറി. പരീക്ഷ ദിവസം രാവിലെ ഹോസ്പിറ്റലിൽ പോയി ഗ്ലൂക്കോസ് കേറ്റി കിടന്നു. അങ്ങനെ ഉച്ചയ്ക്ക് എക്സാം എഴുതി. ഈശ്വരാനുഗ്രഹം കൊണ്ട് തിയറി പരീക്ഷ നല്ല രീതിയിൽ എഴുതാൻ സാധിച്ചു. ഇനി പ്രാക്ടിക്കൽ ആണ് ബാക്കി.

ജൂലൈ 15 2018, പുലർച്ചെ 3 മണി. കണ്ണുതുറന്നത് തന്നെ vomit ചെയ്യാനായിരുന്നു. ബാത്റൂമിലേക്ക് ഓടിയെങ്കിലും എത്തിയില്ല. റൂം ആകെ കുളമായി. ഏട്ടൻ ഓടിയതിന് ചീത്തയും പറഞ്ഞ് വായ കഴുകി തന്നു. ഞാൻ ആകെ തളർന്നു കിടന്നു. റൂം വൃത്തിയാക്കുന്ന ഏട്ടനെ നിറക്കണ്ണുകളോടുകൂടി നോക്കി കിടക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. രാവിലെ എഴുന്നേൽക്കാൻ കൂടികഴിയാതെ വയ്യാതെ കിടന്നു ഞാൻ. അമ്മ കഞ്ഞി കൊണ്ടുവന്നെങ്കിലും കഴിക്കാൻ സാധിച്ചില്ല. ഒരു സ്പൂൺ കഴിച്ചതും vomit ചെയ്തു.

നല്ല മഴയുള്ള സമയം. Raincoat ഇടുന്നത് കണ്ട് ഞാൻ ഏട്ടനോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു. Spicy ആയിട്ട് എന്തേലും വാങ്ങി വരാം എന്ന് പറഞ്ഞ് നെറ്റിയിൽ ഒരുമ്മയും തന്ന് ഏട്ടൻ ടൗണിലേക്ക് പോയി. ഒരു മണിക്കൂറായിട്ടും ഏട്ടനെ കണ്ടില്ല. ഞാൻ മെല്ലെ എഴുന്നേറ്റ് മൊബൈൽ എടുത്തു. വിളിച്ചുനോക്കി. ഒരു തവണ വിളിച്ചു, എടുത്തില്ല. രണ്ടും മൂന്നും അങ്ങനെ 10 തവണ വിളിച്ചു. എടുക്കുന്നില്ല. ന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. വീണ്ടും വിളിച്ചു. അപ്പോൾ എടുത്തത് അനിയനാണ്. "ആ ചേച്ചി, ദാ വരുന്നു "എന്ന് മറുപടി.

 ആംബുലൻസിന്റെ സൗണ്ട് എനിക്ക് വ്യക്തമായി ഫോണിലൂടെ കേൾക്കാമായിരുന്നു. ഞാൻ ചാടി എഴുന്നേറ്റ്, എങ്ങനെയോ അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. "ന്റെ ഏട്ടന് എന്ത് പറ്റി "ഞാൻ അലറി കരഞ്ഞു. അമ്മ എന്നെ കെട്ടിപിടിച്ച് ഒന്നുമില്ല ഒന്നുമില്ല എന്ന് പറയുന്നുണ്ടായിരുന്നു. ബൈക്കിൽ നിന്ന് ചെറുതായൊന്നു വീണു എന്ന് പറഞ്ഞു. "എനിക്കിപ്പോൾ കാണണം " ഞാൻ വാശി പിടിച്ചു. 

ഹോസ്പിറ്റലിൽ എത്തുന്നവരെ ഒരേ vomiting ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ഏട്ടനെ കൊണ്ട് വന്നു. ഒരൊറ്റ നോക്കെ ഞാനെന്റെ ഏട്ടനെ കണ്ടുള്ളൂ. തലകറങ്ങി വീണു പോയി ഞാൻ. ബോധം വരുമ്പോൾ ഞാൻ അച്ഛന്റെ മടിയിലായിരുന്നു. ഏട്ടനെ നോക്കി. 2 കൈയിലും കാലിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്. ഞാൻ ഉറക്കെ ഉറക്കെ ഏട്ടന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു.

"പൊന്നു എനിക്കൊന്നുമില്ല, എക്സാം എഴുതണം നീ " ഏട്ടൻ എന്നോട് പറഞ്ഞു. അങ്ങനെ ഏട്ടന്റെ ആവശ്യപ്രകാരം ഞാൻ practical exam ന് പഠിക്കാൻ തീരുമാനിച്ചു. പുസ്തകം തുറന്നെങ്കിലും എനിക്ക് പഠിക്കാൻ കഴിയുമായിരുന്നില്ല. എന്റെ മനസ് എന്റെ കൈവിട്ടു പോവുകയാണോ എന്ന് തോന്നിപോയ നിമിഷം. എഴുതി പഠിച്ച പേപ്പറുകളെല്ലാം ചുരുട്ടി മടക്കി. അച്ഛനും അമ്മയും രാത്രി മുഴുവൻ എനിക്ക് കാവലിരുന്നു. 

ആ സമയത്ത് അച്ഛൻ പറഞ്ഞൊരു കാര്യം ഉണ്ട് . "ഉണ്ണിക്ക് പറ്റിയത് temporary ആണ്. പക്ഷെ നീ പരീക്ഷ നേരെ എഴുതാതിരുന്നാൽ അത് അവന് permanent ആയിട്ടുള്ള സങ്കടം ഉണ്ടാക്കും". ശരിയാണ്. ഞാൻ exam എഴുതി. 15 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഏട്ടനെ ഡിസ്ചാർജ് ചെയ്തു. ബസ് ഏട്ടനെ ഇടിച്ച് തെറുപ്പിക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. ഈശ്വരന്റെ പരീക്ഷണം തീർന്നിട്ടുണ്ടായിരുന്നില്ല. 

മൂന്നാം മാസത്തി ന്റെ ചെക്കപ്പിൽ കുഞ്ഞിന് heartbeat ഇല്ലാന്ന് ഞാനറിഞ്ഞു. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പുറത്ത് വന്നില്ല. മരവിച്ചു പോയി ഞാൻ. വീണ്ടും ഹോസ്പിറ്റൽ വാസം. ബ്ലീഡിങ്ങിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിൽ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാൻ നിലവിളിച്ച് കരഞ്ഞു. മാനസികനില താളം തെറ്റുമോ, എന്ന് എനിക്ക് തോന്നിപോയി. എന്നെ discharge ചെയ്യുമ്പോൾ ഞാൻ അപൂർണയായ പോലെ തോന്നി. വയറിൽ കൈ വച്ച് കരഞ്ഞു കൊണ്ടേ ഇരുന്നു. അച്ഛന്റെയും ഏട്ടന്റെയും സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും ഒരു പ്രാന്തിയായി മാറിയേനെ. ഇന്ന് ഞാൻ സന്തോഷവതിയാണ്. രണ്ടാം റാങ്കോടെ ഞാൻ Msc കംപ്ലീറ്റ് ചെയ്തു. ഏട്ടൻ ബൈക്ക് ഓടിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഒരു കുട്ടികുറുമ്പനെയും ദൈവം തന്നു. ഒരുപാട് പരീക്ഷിച്ചാലും ഈശ്വരൻ ഒരിക്കലും ഉപേക്ഷിക്കില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...