ശുചിമുറി പോലുമില്ലാത്ത വീട്; ചിമ്മിനിയുടെ വെളിച്ചത്തിൽ പഠനം; 301-ാം റാങ്ക് നേട്ടം

vivek-kv
SHARE

കഠിന പരിശ്രമവും ചിട്ടയായ പഠനവുമുണ്ടെങ്കിൽ മാത്രം വിജയിക്കാനാകുന്ന ഒന്നാണ് സിവിൽ സർവീസ് പരീക്ഷ. ചിലരുടെയെങ്കിലും സിവിൽ സർവീസ് വിജയഗാഥയ്ക്ക് പിന്നിൽ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കഥയുണ്ടാകും. അത്തരമൊരു വിജയകഥയാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 301–ാം റാങ്ക് നേടിയ വിവേക് കെ.വിക്ക് പറയാനുള്ളത്.  ചാണകം മെഴുകിയ തറയിൽ, ചിമ്മിനി വിളക്കിനു ചുവട്ടിൽ തെളിഞ്ഞ അക്ഷരങ്ങളാണു സിവിൽ സർവീസ് പരീക്ഷയിൽ  റാങ്കിന്റെ തിളക്കത്തിലേക്കു കൈപിടിച്ചുയർത്തിയത്. എല്ലാ കഷ്ടപ്പാടിൽനിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ.കെ.പ്രഭാവതിക്കാണ് ഈ നേട്ടം വിവേക് സമർപ്പിക്കുന്നത്. 

കാസർകോട് ജില്ലയിലെ കുട്ടിക്കോൽ എന്ന ചെറിയ ഗ്രാമത്തിലാണ് വിവേകിന്റെ വീട്. തെയ്യം കലാകാരനായ അച്ഛൻ മദ്യപാനിയായിരുന്നു. അച്ഛന്റെ മദ്യപാനശീലം കുടുംബത്തിന്റെ അവസ്ഥയെ കൂടുതൽ മോശമാക്കി. 

ഓലമേഞ്ഞ് ചാണകംമെഴുകിയ വീടാണ് വിവേകിന്റേത്. ഒരു ശുചിമുറിപോലും വീട്ടിൽ ഇല്ലായിരുന്നു. ജീവിതത്തിൽ ആകെയുണ്ടായിരുന്ന നേട്ടം അമ്മയ്ക്ക് ജോലിയുണ്ടായിരുന്നതാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ മഹത്വം അമ്മയ്ക്ക് അറിയാമായിരുന്നു.

വിവേകിനെയും സഹോദരിയെയും 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ വിട്ടാണ് പഠിപ്പിച്ചത്. രണ്ട് ബസും ഒരു ട്രെയിനും കയറി വേണം സ്കൂളിലെത്താൻ. തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാലും അമ്മയെ സഹായിക്കാനും വെള്ളം കോരിവെയ്ക്കാനുമായി വിവേകിന് സമയം ചെലവഴിക്കേണ്ടി വന്നു. ഈ അവസരത്തിലാണ് ഏത് സാഹചര്യത്തിൽ നിന്നും പഠിക്കാനുള്ള കഴിവ് വിവേക് ആർജിച്ചെടുത്തത്. ബസിൽ യാത്രചെയ്യുമ്പോഴും, ബസ് കാത്തുനിൽക്കുമ്പോഴും എന്തിനേറെ മഴപെയ്യുമ്പോൾ കുട പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ പോലും വിവേക് പഠിച്ചു. 

ആ ആർജ്ജവം വിവേകിനെ എൻ.ഐ.ടി ത്രിച്ചിയിൽ എത്തിച്ചു. അവിടുത്തെ പഠനകാലത്താണ് ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവാണെന്ന് തിരിച്ചറിയുന്നത്. എൻ.ഐ.ടിയിലെ മറ്റുവിദ്യാർഥികൾക്കൊപ്പം മുന്നേറാൻ ഹിന്ദുപത്രം വായിച്ച് അതിലെ വാക്കുകൾ കുറിച്ചുവെയ്ക്കാൻ തുടങ്ങി. മൂന്നുവർഷം കൊണ്ട് ഇംഗ്ലീഷ് കൈപ്പിടിയിൽ ഒതുക്കി.

പഠനം കഴിഞ്ഞ ഉടൻ തന്നെ ജോലി ലഭിച്ചു. എന്നാൽ ചെന്നൈ പോലെയൊരു നഗരത്തിൽ ജീവിക്കാനും വീട്ടിലേക്ക് അയക്കാനുമുള്ള പണമില്ലായിരുന്നു. ക്യാറ്റ് പരീക്ഷ എഴുതിയാൽ നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ അതും എഴുതി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ക്യാറ്റ് പരീക്ഷയിൽ വിജയിച്ച വിവേകിന് കൊൽക്കട്ട ഐഐഎമ്മിൽ പ്രവേശനം ലഭിച്ചു. 

അവിടെ മാനവികവിഷയങ്ങളും പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ് ജാതി, മതം സാമൂഹികമായ പിന്നാക്കഅവസ്ഥ എന്നിവയെല്ലാം രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളാണെന്ന് മനസിലായത്. സ്വന്തം ജീവിതത്തിലും ജാതി പലപ്പോഴും വില്ലനായിട്ടുണ്ടെന്ന തിരിച്ചറിവ് വിവേകിനുണ്ടായി. 

ഇനിയൊരു ജോലി ചെയ്യുകയാണെങ്കിൽ സാമൂഹികപ്രതിബദ്ധതയുള്ള ജോലിയ്ക്ക് ശ്രമിക്കുമെന്ന് മനസിൽ കുറിച്ചിട്ടു. സുഹൃത്തിന്റെ അച്ഛൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും പ്രചോദനമായി.

ഐഎമ്മിലെ പഠനശേഷം നല്ലൊരു കമ്പനിയിൽ ജോലി ലഭിച്ചു. കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധികൾ കുറേയൊക്കെ പരിഹരിക്കാനും സാധിച്ചു. എന്നിരുന്നാലും യുപിഎസി എന്ന മോഹം മനസിൽ ശക്തമായി രണ്ടുവർഷത്തോളം ഗുഡ്ഗാവിലെ ജോലിയ്ക്കൊപ്പം പരിശീലനം നടത്തി പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. 

ജോലി ഉപേക്ഷിച്ച് പഠിച്ചാൽ മാത്രമേ പ്രയോജനമൊള്ളൂ എന്ന് തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ചു. ഒരു വർഷം മുഴുവൻ പരിശീലനത്തിൽ മുഴുകി. പ്രിലിംസ് പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വിവേകിന് വീട്ടിൽ നിന്നും ഫോൺകോൾ വന്നു; അച്ഛൻ മരിച്ചു. ഈ പതിനഞ്ചു ദിവസം ജീവിതത്തിലെ ഏറ്റവും നിർണായകനിമിഷങ്ങളായിരുന്നു. മുറിയിൽ ഇരുന്നാൽ പഠിക്കാൻ പറ്റുന്നില്ല, യാതൊന്നും ചെയ്യാൻ പറ്റുന്നില്ല. ജോലി വിടാതെ അച്ഛന്റെ കാര്യങ്ങൾ നോക്കിയിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു തുടങ്ങിയ കുറ്റബോധങ്ങൾ വേട്ടയാടാൻ തുടങ്ങി. 

വിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളാണ് ജീവിതത്തിൽ മുന്നേറാൻ സഹായിച്ചത്. അതുകൊണ്ട് ഈ തീരുമാനവും തെറ്റില്ലെന്ന് വിശ്വസിച്ച് പരീക്ഷ എഴുതാൻ തീരുമാനിച്ചു. ആ ഭാഗ്യപരീക്ഷണത്തിൽ വിവേക് വിജയിച്ചു. 2018ൽ 667–ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിൽ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവിൽ സർവീസ് അക്കാദമിയിൽ മെന്ററായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301–ാം റാങ്കിലെത്തിയത്. സഹോദരി വർഷ കുവൈത്തിൽ ഡന്റിസ്റ്റാണ്. 

കടപ്പാട്- ജോഷ് ടോക്ക്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...