പതിനേഴു തവണ കുത്തേൽപ്പിച്ചും കാർ കയറ്റിയിറക്കിയും ഭർത്താവ് കൊലപ്പെടുത്തിയ മെറിൻ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ച് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു. ‘സ്നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല വ്യക്തമാക്കുന്നു. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പോലും ചിലർ നടത്തിയ കമന്റുകൾ അമല പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളിലൊരാൾ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
അമലയുടെ കുറിപ്പിൽ നിന്നും:
‘മലയാളി നഴ്സ് ആയ മെറിൻ തന്റെ ഭർത്താവിനാൽ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാൾ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി. ആ കൊലപാതകത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. എന്നാൽ ഈ വാർത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. സ്േനഹമുള്ള വയലൻസ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്സിക് ലൗവ്.
നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്.
‘സ്നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.’–അമല കുറിക്കുന്നു.
മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് ഭർത്താവിനാൽ കുത്തേറ്റ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയെന്നാണ് വിവരം. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. മകൾ: നോറ (രണ്ട് വയസ്സ്).
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്സനില്‍ ജോലി ചെയ്യുന്ന നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് മയാമിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.