manu-wedding

 

ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന സഹോദരിയെ ചേര്‍ത്തുപിടിച്ച് ജീവിതത്തില്‍ മുന്നോട്ടുപോകുന്ന പുളിയറക്കോണം സ്വദേശി മനുവിനെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ് അറിയുന്നത്. സ്വന്തം വിവാഹനിശ്ചയത്തിന് പോലും സഹോദരിയെ എടുത്തുകൊണ്ടുപോയ മനു, മീനുവിന് വെറും ചേട്ടനല്ല, ചേട്ടച്ഛനാണ്. 

 

വിവാഹനിശ്ചയ ദിവസത്തെ ദൃശ്യങ്ങളാണ് ഇരുവരേയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ കണ്ട ഈ ചേട്ടച്ഛന്റെ വിവാഹം കഴിഞ്ഞു. മീനുവിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഒരു ഇലക്ട്രിക്ക് വീൽച്ചെയർ. ഒരു കൂട്ടം ചെറുപ്പക്കാർ ഇവരുടെ കഥ കണ്ടറിഞ്ഞ് മീനുവിനിത് സമ്മാനിച്ചു. ആ വീൽച്ചെയറിലിരുന്നാണ് മീനു ഏട്ടന്റെ വിവാഹം കണ്ടത്. 

 

എന്നാലും ഇത്തവണയും അനിയത്തിക്കുട്ടിയെ എടുക്കുന്ന പതിവ് ചേട്ടൻ തെറ്റിച്ചില്ല. സദ്യ ഒരുക്കുന്നിടത്തേക്ക് പടികളിറങ്ങി വേണം പോകാൻ. അവിടേക്ക് മീനുവിനെ ഒക്കത്തെടുത്ത് കൊണ്ടാണ് ഏട്ടൻ പോയത്. കൈകഴുക്കിച്ച ശേഷം ഏട്ടത്തിയമ്മയ്ക്കും ഏട്ടനുമൊപ്പം സന്തോഷത്തോടെ സദ്യ കഴിക്കുന്ന മീനുവിനെ വീഡിയോയിൽ കാണാം. ഏട്ടത്തിയമ്മ മീനുവിന് സ്നേഹപൂർവ്വം ചോർ ഉരുട്ടി കൊടുക്കുന്നതും കാണാം.

 

 ഈ എട്ടന്‍ ജീവിക്കുന്നത് തന്നെ കുഞ്ഞനുജത്തിക്കായാണ്. അനുജത്തി തിരിച്ചും. അതുകൊണ്ട് തന്നെയാണ് അരയ്ക്കുതാഴെ സ്വാധീനമില്ലാഞ്ഞിട്ടും ആ കുറവുകളൊന്നും മീനുവിന് തോന്നാത്തത്.

 

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മനുവിന് ഒരോയെരു ആഗ്രഹമേ ഉണ്ടായിരുന്നു. വീട്ടിലെ കിങ്ങിണി തത്തമ്മയെ പോലെ മീനുവിന്‍റെ കൂട്ടുകാരിയായിരിക്കണം പെണ്ണ്. ആ അന്വേഷണം ചെന്നെത്തിയത് തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ കൂടിയായ രമ്യ രമേഷിലാണ്. വിവാഹ നിശ്ചയത്തിന് അനുജത്തിയേയും എടുത്ത് പോകുന്ന വീഡിയോ ‌ചിലര്‍ പ്രചരിപ്പിച്ചതോടെയാണ് പൊതുസമൂഹത്തിനും ഇവര്‍ പ്രിയപ്പെട്ടവരായത്.