ബീഫ് ഫ്രൈയിലെ ഈ എല്ല് ഏത് മൃഗത്തിന്റെ? നിസ്സഹായരായി ഭക്ഷ്യസുരക്ഷാവകുപ്പ്; കുറിപ്പ്

beef-fry-30
ശ്രീജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
SHARE

ബീഫ് ഫ്രൈയിൽ നിന്ന് ലഭിച്ച എല്ലിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് അഭിഭാഷകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മാനന്തവാടിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശ്രീജിത്ത് പെരുമന പറയുന്നു. ഫുഡ് സാമ്പിളുകൾ ഉപയോഗിച്ച് ഭക്ഷണത്തിലെ ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താൻ സംവിധാനങ്ങളില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പും നിസ്സാഹയരാണെന്ന് ശ്രീജിത്ത് പറയുന്നു. 

''ശൂന്യാകാശത്ത് മനുഷ്യൻ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എന്ന യാഥാർഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം''- ശ്രീജിത്ത് കുറിച്ചു.

പൂർണരൂപം വായിക്കാം: 

ബീഫ് ഫ്രെയ്യിലെ വിചിത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !

ബീഫ് ഫ്രയിൽ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടർമാർ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നിൽക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഹോട്ടലുകളിൽ വിൽപന നടത്തുന്ന ഇറച്ചികൾ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ല. തെരുവ് പട്ടികളെ കാണാതാവുന്ന; പട്ടിയിറച്ചി വിൽപന നടക്കുന്നു എന്ന വാർത്തകൾ പ്രചരിക്കവേ ആശങ്കയോടെ വായിക്കേണ്ട വസ്തുതകളിലേക്ക്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലിൽ നിന്നും മേടിച്ച ബീഫ് ഫ്രൈയ്യിൽ അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും 2 mm ൽ താഴെ വലിപ്പമുള്ള ഒരു എല്ല് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പോസ്റ്റിടുകയും പൊതുജനാഭിപ്രായം ആരായുകയും ചെയ്തിരുന്നു. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗവും അത് പോത്തിന്റെ എല്ല് അല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടർന്നാണ് സംഭവത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാൻ ശ്രമിച്ചത്. ഇന്ന് നടത്തിയ അന്വേഷണങ്ങൾ ഇങ്ങനെ..

വിഷയം അറിയിക്കാൻ തിരുനെല്ലി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്റ്ററെ ഫോണിൽ വിളിക്കുന്നു. ആവർത്തിച്ച് വിളിച്ചിട്ടും ഹെൽത്ത് ഇൻസ്പെക്റ്റർ രവീന്ദ്രൻ ഫോൺ അറ്റൻഡ് ചെയ്തില്ല.

ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ വർഗീസ് പി ജെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു. എന്നാൽ ഇത്തരം കേസുകളിൽ ഫുഡ് സാമ്പിളുകൾ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തിൽ നടത്താൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു. നിലവിൽ മൂന്നു ലാബുകൾ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴിൽ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നു. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തതായും ഉടൻ അന്വേഷണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഫുഡ് പരിശോധന ഫലം വരുന്നതുവരെ ഹോട്ടലുടമയ്‌ക്കെതിരെയോ ഹോട്ടലിനെതിരെയോ നടപടികൾ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിൽ എല്ല് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് അന്വേഷിച്ചു അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ഗവണ്മെന്റ് വെറ്ററിനറി/ഫോറസ്റ്റ് സർജന്മാരുമായി സംസാരിക്കുന്നു. വാട്സാപ്പിൽ ഫോട്ടോ നൽകിയതിനെ തുടർന്ന് സീനിയർ ഡോക്റ്റർമാരോടുൾപ്പെടെ ചർച്ചചെയ്ത് എല്ലിൻ കഷ്ണം ബീഫിന്റേതല്ല എന്ന് അനൗദ്യോദികമായി അറിയിച്ചു. കൂടാതെ ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നൊളജിയിലേക്ക് അയക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സണ്ടർ ഫോർ ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ വിശദമായി അറിയിച്ചെങ്കിലും പാചകം ചെയ്ത ബീഫിൽ നിന്നുമുള്ള എല്ലിൽ നിന്നും ഡിഎൻഎ പരിശോധന നടത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ അവർ അറിയിച്ചു. എങ്കിലും പരിശോധനകൾ നടത്താനുള്ള സാധ്യതയുണ്ട് എന്നും അറിയിച്ചു.

തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ അനിൽകുമാർ സാറുമായി സംഭവത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ പരിമിതികളെ കുറിച്ചാണ് അദ്ദേഹം കൂടുതലായും പറഞ്ഞത്. നിലവിൽ ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യാതൊരുവിധ മാർഗ്ഗങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരാതി ലഭിച്ചാൽപോലും സാമ്പിളുകൾ രാജീവ് ഗാന്ധി സെന്ററിലേക്കോ, പാലാട് സെന്ററിലേക്കോ അയക്കാൻ സാധിക്കില്ല എന്നും അത്തരം റിസൾട്ടുകൾ ഒരു കൺക്ലൂസിവ് തെളിവായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാലോട് വെറ്ററിനറി റിസർച്ച് സെന്ററുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് MOU ഒപ്പിടാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ അത് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംഭവത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുകയും വിഷയം പാലോട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ നന്ദകുമാറുമായി സംസാരിക്കാനും ആവശ്യപ്പെട്ടു.

ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറുടെ നിർദേശ പ്രകാരം പാലോട് വെറ്ററിനറി സെന്ററിലെ ഡോക്റ്റർ നന്ദകുമാർ സാറുമായി സംസാരിച്ചു. അദ്ദേഹം ഒരു സെമിനാറിൽ പങ്കെടുക്കാൻ ഗുവാഹാട്ടിയിലായിരുന്നു. എങ്കിലും പ്രത്യേക താത്പര്യമെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം എല്ലുകൾ പരിശോധിച്ചുള്ള മൃഗമേതാണെന്നു നിർണ്ണയിക്കുന്നതിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ചു. നിലവിൽ ഹൈദരാബാദിൽ മാത്രമേ ഏറ്റവും കൃത്യമായ രീതിയിൽ അത്തരമൊരു പരിശോധന നടത്താൻ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. DNA പരിശാധൻ ആവശ്യമാണെന്നും സർക്കാർ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലിൻ കഷ്ണം ഉൾപ്പടെയുള്ള ഫോട്ടോഗ്രാഫുകൾ അയച്ചു നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അല്പം മുൻപ് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വീണ്ടും വിളിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണറുമായി ചർച്ച ചെയ്ത കാര്യം അസിസ്റ്റന്റ് കമ്മീഷൻറെ അറിയിച്ചു . ഇത്തരമൊരു സംഭവം ആദ്യമായാണ് ശ്രദ്ധയിപ്പെടുന്നതിനും അതിന്റെതായ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ ഇടപെടലുകളും അദ്ദേഹം ഉറപ്പു തന്നു.

നിലവിൽ ബീഫ് സാമ്പിൾ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാൽ ദിവസങ്ങൾ വൈകുംതോറും പരിശോധനയ്ക്കുള്ള സാദ്ധ്യതകൾ കുറയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും പൊതുജനാരോഗ്യത്തെയും സാമൂഹിക സാഹചര്യങ്ങളെയും കണക്കിലെടുത്ത് സംഭവത്തിൽ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വ്യക്തിപരമായി പരിശോധിക്കാൻ നൽകുകയാണെങ്കിൽ വലിയൊരു തുക ഇതിനായി ചിലവാകുമെന്നും വിദഗ്‌ധർ അറിയിക്കുന്നു

ശൂന്യാകാശത്ത് മനുഷ്യൻ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എന്ന യാഥാർഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...