‘ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലുന്ന വിഡിയോ’; തെയ്യം കോലധാരി പറയുന്നു

theyyam-attacking
SHARE

ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലിയെന്ന രീതിയിൽ രണ്ട് ദിവസമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടിയേറ്റവർ ആശുപത്രിയിലാണെന്നും സോഷ്യൽമീഡിയയിൽ പ്രചാരമുണ്ട്. ഈ വിഡിയോയുടെ സത്യാവസ്ഥയെന്താണെന്ന് തെയ്യം കോലധാരിയായ വിനീത് പണിക്കർ മനോരമന്യൂസ് ഡോട്ട്കോമിനോട് വ്യക്തമാക്കുന്നു.

കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിലാണ് ഞാൻ തെയ്യം കെട്ടിയാടിയത്. ചാമുണ്ഡിതെയ്യമായിരുന്നു. ചാമുണ്ഡിയെന്ന് പറഞ്ഞാൽ ഉഗ്രരൂപിണിയാണ്. രണ്ട് തന്ത്രിമാർ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഫലമായിട്ടാണ് ചാമുണ്ഡി ശക്തി രൂപം കൊണ്ടത്. രൗദ്രരൂപത്തിലുള്ള രൂപമായിട്ടാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. എല്ലാവർഷവും ചാമുണ്ഡി തെയ്യം ഇങ്ങനെ തന്നെയാണുള്ളത്. ഞാൻ തെയ്യം കെട്ടാൻ തുടങ്ങിയിട്ട് അഞ്ചാറ് വർഷമാകുന്നതേയുള്ളൂ. എന്റെ അച്ഛനായിരുന്നു ഇതിന് മുൻപ്. അച്ഛൻ 55 തവണ ഈ തെയ്യം കെട്ടിയിട്ടുണ്ട്. അന്നുതൊട്ട് ഇന്ന് വരെയും ഈ രീതിയിൽ തന്നെയാണ് തെയ്യം ആടുന്നത്. 

തല്ലുകൊള്ളുന്നതും കൊടുക്കുന്നതും സാധാരണയാണ്. തല്ലുകൊണ്ടെന്ന് പറയുന്നവർക്ക് യാതൊരു പരാതിയുമില്ല. അവർക്ക് ഈ തെയ്യത്തെക്കുറിച്ച് അറിയാം. ഈ നാട്ടുകാരാണ്. തെയ്യത്തിന്റെ കയ്യിൽ നിന്നും തല്ല് കൊള്ളുന്നത് അവർക്ക് ഒരു ഹരമാണ്. അതിന് വേണ്ടിയാണ് തെയ്യത്തെ പ്രകോപിപ്പിക്കുന്നത്. തല്ലുന്നത് തെയ്യത്തിന്റെ അനുഗ്രഹം കിട്ടുന്നതിന് തുല്യമായിട്ടാണ് ഇവിടെയുള്ളവർ കരുതുന്നത്. തൊഴുത് നിൽക്കുന്നവരെ തെയ്യം ഉപദ്രവിക്കാറില്ല. 

ചാമുണ്ഡിയുടെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടുന്നതാണ് തെയ്യത്തിന്റെ സന്ദർഭം. ചാമുണ്ഡിതെയ്യത്തിനൊപ്പം തുണയായി പടവീരനുമുണ്ട്. രണ്ടും തല്ലുന്ന തെയ്യങ്ങളാണ്. ഞങ്ങളുടെ സമുദായത്തിൽ വീരശൃംഖല ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഞാൻ. ആ പേരിന് കൂടിയാണ് കളങ്കമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിനും ഇത് ക്ഷീണമായി. പുറത്ത് നിന്നുള്ള കുറേ യുക്തിവാദികളാണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാക്കിയത്. 

തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയിൽ തന്നെ തെയ്യം പെരുമാറും. ആ രീതിയിൽ പെരുമാറുന്നതാണ് ഈ നാട്ടിലുള്ളവർക്കും ഇഷ്ടം. അതൊരിക്കലും മാറ്റാനാകില്ല– വിനീത് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...