അനുഷ്ക ഈ ബാറ്റിന്റെ ഐശ്വര്യം

virat-anushka
SHARE

‘വെളിവില്ലാത്ത ഒരു മനുഷ്യനായിരുന്നു ഞാൻ. എന്റെ എടുത്തുചാട്ടം അവസാനിപ്പിച്ചത് അവളാണ്.’ കാമുകിക്ക് ഇതിലും നല്ലൊരു കോംപ്ലിമെന്റ് നൽകാൻ ഏതു കാമുകനാവും? നായകൻ ക്രിക്കറ്റ് താരം കോഹ്ലിയും പ്രണയിനി ബോളിവുഡ് താരം അനുഷ്ക ശർമയും ആകുമ്പോൾ കോംപ്ലിമെന്റിനു കോടികളേക്കാൾ മൂല്യം. നേടിയ സെഞ്ചുറികൾക്കു പിന്നിൽ അനുഷ്ക പകർന്നുതന്ന ആത്മവിശ്വാസമാണെന്നു തുറന്നുപറഞ്ഞ വിരാട് കോഹ്ലി ഒരിക്കൽക്കൂടി ഒരുകാര്യം ഉറപ്പിച്ചു; പുരുഷന്റെ ഏതു വിജയങ്ങൾക്കു പിന്നിലും ഒരു സ്ത്രീയുണ്ടെന്ന ചരിത്രസത്യം!

ഗൗരവ് കപൂറുമൊത്തുള്ള ചാറ്റ്ഷോയിലാണ് കോഹ്ലി അനുഷ്കയെക്കുറിച്ച് മനസ്സുതുറന്നത്. ക്യാമറകളുടെ കണ്ണുവെട്ടിച്ച് നാലുവർഷമായി പ്രണയിക്കുന്ന ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം വിമർശകർ ചിന്തിക്കുന്നതിനും അപ്പുറമാണ്. എന്റെ പരുക്കൻ സ്വഭാവം മാറ്റിയെടുത്തതും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രചോദിപ്പിച്ചതും അനുഷ്കയാണ്– കോഹ്ലി പറയുന്നു.

ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക്എന്തറിയാം?

പിടിവാശിക്കാരനായിരുന്നു ഞാൻ. അരോടും എതിരിടുന്ന സ്വഭാവം. ശാന്തനാകാനും മറ്റുള്ളവരെ അംഗീകരിക്കാനും അനുഷ്ക നിരന്തരം ആവശ്യപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും അവൾ എന്റെയൊപ്പം നിന്നു. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് ഉപദേശിച്ചു. എന്നിട്ടും കരിയറിലെ എന്റെ മോശം സമയങ്ങളിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് അവളാണ്. ഞങ്ങളുടെ ബന്ധം ഇഷ്ടപ്പെടാത്തവരാണ് അനുഷ്കയെ വിമർശിക്കുന്നത്.

2014ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ അനുഷ്ക എനിക്കൊപ്പമുണ്ടായിരുന്നു. കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ബാറ്റിങ്ങിൽ തുടർച്ചയായി പരാജയങ്ങൾ. എന്റെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പ്രചോദിപ്പിച്ചത് അനുഷ്കയാണ്. അവളുടെ ഓരോ വാക്കും എനിക്ക് ഉത്തേജകമായി തോന്നി. തുടർന്നുള്ള ഓസ്ട്രേലിയൻ പര്യടനത്തിൽ നാലു ടെസ്റ്റിലും സെഞ്ചുറി നേടി. അതു കാണാൻ ഗാലറിയിൽ അവളുണ്ടായിരുന്നു; ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതായിരുന്നു ആ സന്തോഷം. വിദേശ പര്യടനത്തിനു കാമുകിയെ ഒപ്പംകൂട്ടിയതിനു വിമർശനം അഴിച്ചുവിട്ടവർ ഇതുവല്ലതും അറിയുന്നുണ്ടോ?

സഹീർഖാൻ നൽകിയ ഉപദേശം

അനുഷ്കയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് സഹീർഖാനോടാണ്. ഇതു രഹസ്യമായി വയ്ക്കേണ്ടതില്ലെന്നാണ് അന്നു സഹീർ നൽകിയ ഉപദേശം. അതു ഞാൻ കേട്ടു. അല്ലെങ്കിൽ ഞങ്ങൾ ഇന്നും ആരുമറിയാതെ പ്രണയിച്ചേനെ. മറ്റുള്ളവർ അറിയാതെ സൂക്ഷിക്കുന്ന സ്നേഹബന്ധം മാനസിക സമ്മർദമുണ്ടാക്കുമെന്നും അതു കരിയറിനെ വരെ ബാധിച്ചേക്കുമെന്നും സഹീർ അന്നു മുന്നറിയിപ്പ് നൽകിയിരുന്നു.

MORE IN SPOTLIGHT
SHOW MORE