ഏതു നിമിഷവും ഭൂമിയിലേക്ക് സൗരക്കാറ്റ് ആഞ്ഞടിക്കാം. ഇതിനെതിരെ തയാറെടുക്കാൻ മനുഷ്യർക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് 15 മിനിറ്റ് മാത്രം. സൂര്യ ജ്വലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 19 മണിക്കൂര്‍ മുൻപ് വരെ ലഭിച്ചേക്കാം. എന്നാല്‍ ഇത് എത്രത്തോളം ശക്തമാണെന്നോ എപ്പോഴാണ് സംഭവിക്കുകയെന്നോ ഭൂമിയില്‍ ഏത് പ്രദേശത്തെയാണ് ബാധിക്കുകയെന്നോ അറിയാനാകില്ല.
സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണിവ. ഭൂമിയിലെ റേഡിയോ തരംഗങ്ങളും ഊർജ്ജസംവിധാനങ്ങളുമെല്ലാം തകരാറിലാക്കാൻ ഈ കാറ്റിന് സാധിക്കും.
1859ലാണ് അവസാനമായി സൂര്യജ്വലനം സംഭവിച്ചത്. അടുത്ത ജ്വലനത്തിനുള്ള സമയമടുക്കാറായി എന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള മുന്നറിയിപ്പ്. ഒന്നര നൂറ്റാണ്ടിനപ്പുറം ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ എങ്ങനെ നേരിടണമെന്ന ആലോചനയിലാണ് ശാസ്ത്രലോകം. ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് സൂര്യ ജ്വലനത്തെക്കുറിച്ച് പഠനം നടത്തുന്നത്. സാധാരണ നിലയില്‍ സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യ ജ്വലനം സഞ്ചരിക്കുക. സൂര്യനില്‍ നിന്നു ഭൂമിയിലേക്ക് 14 മണിക്കൂറു കൊണ്ട് ഈ ദുരന്തം പാഞ്ഞെത്തും. ഭൂമിയുടെ പലമടങ്ങ് വലിപ്പത്തിലാണ് സൂര്യ ജ്വലനം സംഭവിക്കുകയെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.
നിലവിൽ സൂര്യനും ഭൂമിക്കുമിടയിൽ കാന്തിക ഡിഫ്ലക്ടർ സ്ഥാപിക്കുകയാണ് സൗരകാറ്റിനെ പ്രതിരോധിക്കാനുള്ള മാർഗം. പക്ഷെ അത് അത്ര പ്രായോഗികമല്ല. അതിനാൽ വലിയ സൂര്യജ്വലനങ്ങൾ വരുത്തുന്ന വിനാശത്തെ എങ്ങനെ ചെറുക്കുമെന്നുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. വലിയ സൂര്യ ജ്വലനങ്ങള്‍ക്ക് ഭൂമിയില്‍ 1,00,000 കോടി ഡോളറിന്റെ നാശ നഷ്ടങ്ങള്‍ വരുത്താനാകും. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരികയും ചെയ്യും. അടുത്ത ഒരു ദശാബ്ദത്തിനിടെ ഇങ്ങനെയൊരു സൂര്യ ജ്വലനം ഭൂമിയിലെത്താനുള്ള സാധ്യത പത്ത് ശതമാനമാണ്. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.