ഇനി ആനയുടെ അടുത്തേക്ക് ഒരിക്കലും പോകില്ലെന്നു തൊടുപുഴ‘ബാഹുബലി’

Thumb Image
SHARE

ഇനി ആനയുടെ അടുത്തേക്ക് പോലും പോവില്ലെന്നു തൊടുപുഴയിൽ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ്. നിസാര പരുക്ക് മാത്രമാണ് തനിക്കു പറ്റിയത്. കഴുത്തൊടിഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന പ്രചാരണങ്ങൾ വ്യാജമാണ്. ബോധം പോയി എന്നല്ലാതെ വേറെയൊന്നും പറ്റിയിട്ടില്ല. സംഭവം നടന്നതിന് ശേഷം ആശുപത്രിയിൽ പോയെന്നും യുവാവ് വെളിപ്പെടുത്തി. സമൂഹമാധ്യമം വഴിയായിരുന്നു യുവാവിന്റെ പ്രതികരണം.

ബാഹുബലിയിലെ പ്രഭാസിനേപോലെ ആനയെ കീഴടക്കാൻ ഇറങ്ങിയതായിരുന്നു തൊടുപുഴക്കാരനായ യുവാവ്. ഞായറാഴ്ച അടിച്ചുപൊളിക്കാൻ കൂട്ടുകാരെയും കൂട്ടി ഇറങ്ങിയതായിരുന്നു നമ്മുടെ ബാഹുബലി. ലഹരി തലയ്ക്ക് പിടിച്ച് നാട്ടിലൂടെ കുറേ കറങ്ങി. ആ കറക്കത്തിനിടയിൽ ആരുടേയോ പറമ്പിൽ ആനയെ തളച്ചിരിക്കുന്നു. ഉശിരൻ കൊമ്പൻ. ചെവിയൊക്കെ ആട്ടി റബർ മരങ്ങൾക്കിടയിൽ ആശാൻ ചാഞ്ഞും ചരിഞ്ഞും നിൽപ്പാണ്. ബാഹുബലി ബൈക്ക് നിർത്തി. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്തു. സുഹൃത്തിന്റെ കയ്യിൽ ഫോണും നൽകി. എന്നിട്ട് ഒരൊറ്റ ഡയലോഗ്. എന്റെ പെർഫോർമൻസ് വേണേൽ കണ്ടോ. 

സുഹൃത്തുക്കൾ അതിനേക്കാൾ കേമൻമാർ ഫേസ്ബുക്ക് ലൈവിൽ ‘ബാഹുബലി’യെ പിന്തുടർന്നു. ‘ബാഹുബലി’ ആനയുടെ അടുത്ത് ചെല്ലുന്നു. എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു. രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താൽ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാൽ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നൽകി. ഒരു ഘട്ടത്തിൽ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നൽകിയത്. ഓരോ പഴം തിന്ന് ആനയ്ക്കും ബോറടിച്ചു തുടങ്ങി.  ഇതിനിടയിൽ ആനയോട് എന്തൊക്കെയോ ബാഹുബലി പറയുന്നുണ്ട്. 

ഒടുവിൽ കവറിൽ നിന്ന് അടുത്ത കിലോ പഴവും എടുത്തു. പെരുവയറൻ ആനയുടെ വയറിൽ ഒണക്കമുന്തിരി പോലെയാണ് പഴം. എന്തൊ കഴിച്ചു താനും വയറൊട്ടു നിറഞ്ഞതുമില്ല. ആന കട്ടകലിപ്പിൽ നിൽക്കുമ്പോളാണ് ബാഹുബലിയുടെ സാഹസിക പ്രകടനം. കലിപ്പ് കൊമ്പന്റെ കൊമ്പിൽ തൂങ്ങി നിന്ന് ബാഹുബലിയുടെ അത്യുഗ്രൻ ചുമ്പന പ്രകടനം. ആദ്യത്ത ചുമ്പനം ഓക്കെ..രണ്ടാമത്തെയും ഓക്കെ...ഇതിനിടയിൽ ദേ കൊമ്പന്റെ തുമ്പിക്കൈ ബാഹുബലിയുടെ കാലിലേക്ക്. പോടാ കള്ളാ എന്ന് പറഞ്ഞ് ബാഹുബലി മൂന്നാമത്തെ ചുംബനത്തിന് തയ്യാർ. മുത്തി മുഴുമിപ്പിക്കാൻ വിട്ടില്ല...കൊമ്പൻ കെട്ടിപിടിച്ച് ഒരു ഉമ്മ നൽകി....അതിനു മുൻപ് ബാഹുബലി ഫ്ലാറ്റ്.....റബ്ബർ മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ ബാഹുബലിയെ സുഹൃത്തുക്കൾ പിന്നെ താങ്ങിക്കൊണ്ട് പോവുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE