ട്രാഫിക് നിയമലംഘനം ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയമാണിത്. ഒപ്പം വാഹനാപകടങ്ങളും. എങ്കിലും നിയമലംഘനങ്ങൾക്കും ശ്രദ്ധയില്ലാത്ത വാഹനമോടിക്കുന്നതിനും കുറവില്ല. ഇവിടെയാണ് മധ്യപ്രദേശ് സ്വദേശിയായ 22കാരൻ സാഹില്‍ ബാട്ടവ് വ്യത്യസ്തനാകുന്നത്. കുറച്ചു ദിവസമായി സാഹിലിന്റെ കഥയാണ് ഫേസ്ബുക്കിൽ ഷെയർ ചെയപ്പെടുന്നത്.
റോങ് സൈഡിൽ വൺവേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്നെ ബൈക്കുമായി നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ആക്രമിച്ച് കീഴ്പ്പെടുത്താനും ശ്രമിച്ചെങ്കിലും അവന്റെ ഇച്ഛാശക്തിക്കുമുന്നിൽ പത്തി മടക്കേണ്ടി വന്നു ആ ജീപ്പ് ഡ്രൈവർക്ക്.
വണ്‍വേ തെറ്റിച്ച് എത്തിയ ജീപ്പിനെ ബൈക്ക് വെച്ച് തടഞ്ഞ സാഹിലിനെ ഭീഷണിപ്പെടുത്താൻ ജീപ്പ് ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല. തുടർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് പിന്‍മാറിയ ജീപ്പ് ഡ്രൈവര്‍ തന്നെ ജീപ്പ് പിന്നോട്ട് എടുത്ത് പോകുകയായിരുന്നു.
ധാരാളം പേർ ഇത് കണ്ടു നിന്നെങ്കിലും പ്രതികരിച്ചില്ലെന്ന് സാഹിലിന് പരാതിയുണ്ട്. ജീപ്പിന്റെ ഡ്രൈവർ നിയമലംഘനം നടത്തിയെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ അങ്ങനെ പ്രതികരിച്ചതെന്നും സാഹിൽ പറയുന്നു.