ഐവിശശിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അവളുടെ രാവുകൾ എന്ന ചിത്രം. പിന്നീട് അദ്ദേഹത്തിന്റെ ജീവിത സഖിയായ സീമ( ശാന്തി) എന്ന നടിയുടേയും സിനിമാ ജീവിതം ആ ചിത്രത്തിലൂടെയായിരുന്നു ആരംഭിച്ചത്. ഷർട്ടു മാത്രം ധരിച്ച് പാന്റിടാതെയുള്ള സീമയുടെ ചിത്രം പോസ്റ്ററിൽ അടിച്ചുവന്നതോതോടെയാണ് അവളുടെ രാവുകൾ ഹിറ്റായത്. മലയാളത്തിലെ ആദ്യത്തെ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ പക്ഷെ അശ്ലീലമായുണ്ടായിരുന്നത് ആ ഒരു ചിത്രം മാത്രമായിരുന്നുവെന്ന് നിരൂപകർ പറഞ്ഞിട്ടുണ്ട്. രാജി എന്ന ലൈംഗിക തൊഴിലാളിയുടെ കഥയായിരുന്നു സിനിമയിൽ പറഞ്ഞിരുന്നത്. 1978ൽ ആണ് സിനിമ ഇറങ്ങുന്നത്.
എന്നാൽ, അവളുടെ രാവുകൾ റീമേക്ക് ചെയ്യണമെന്നത് ഐവി ശശി എന്ന സംവിധായകന്റെ വലിയ സ്വപ്നമായിരുന്നു. കുറെ നാൾ ആ സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പറ്റിയ നടിയെ ലഭിക്കാതിരുന്നതാണ് ആ ചിന്ത ഉപേക്ഷിക്കാൻ സംവിധായകനെ പ്രേരിപ്പിച്ചത്. 17 വയസുള്ള പുതുമുഖ നടിയെ ആയിരുന്നു അദ്ദേഹം മനസിൽ കണ്ടിരുന്നത്. ചിലർ നല്ല മിടുക്കിക്കുട്ടികളായിരിക്കും , അവർക്ക് അഭിനയിക്കാൻ അറിയുന്നുണ്ടാകില്ല, അഭിനയിക്കാൻ അറിയുന്നവർക്ക് കഥാപാത്രത്തിന് ചേരുന്ന രൂപമായിരിക്കില്ല. അല്ലെങ്കിൽ പ്രായക്കൂടുതൽ ആയിരിക്കും. ഐവി ശശി പറഞ്ഞു. തന്റെ നായിക 'സീമ'യോളം രാജി എന്ന കഥാപാത്രത്തെ ഉൗർജസ്വലമാക്കാൻ പറ്റിയ മുഖങ്ങളെ അദ്ദേഹത്തിന് ലഭിച്ചില്ലെന്നു പറയുന്നതാണ് സത്യം.
അവസാന ം പറഞ്ഞു ഞാൻ ആ പ്രയത്നം ഉപേക്ഷിക്കുകയാണ്. ഇനി മനസിലുള്ളത് ഒരു ബിഗ്ബജറ്റ് ചിത്രമായിരിക്കും. മോഹൻലാൽ കേന്ദ്രകഥാപാത്രമായിരിക്കുമെന്ന്. എന്നാൽ ദേവാസുരം പോലൊരു സിനിമ ആയിരിക്കില്ലെന്നും ഇന്നത്തെ കാലത്തിനിണങ്ങുന്ന ഒരു ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ചർച്ചകളും മുന്നോട്ടു പോയിരുന്നു.
അധികം സംസാരിക്കില്ലെന്ന് ആരൊക്കെ പറഞ്ഞാലും നമ്മളുടെ ചോദ്യങ്ങൾക്ക് കൃത്യമായി അദ്ദേഹം ഫോണിലൂടെ പോലും മറുപടി നൽകുമായിരുന്നു. എന്നും അദ്ദേഹത്തെ ഫോണിൽ ലഭ്യമായിരുന്നു. ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചു വിളിക്കാനും അദ്ദേഹം മറന്നിരുന്നില്ല. ഇനി കാലയവനികയ്ക്കുള്ളിലിരുന്ന് അദ്ദേഹം അടുത്ത സിനിമയ്ക്കായുള്ള തിരക്കിലായിരിക്കും.