പശുവിന്റെ പേരുള്ള വിവാദങ്ങളും അക്രമങ്ങളുമെല്ലാം കഴിഞ്ഞു, അടുത്തത് പശുവിന്റെ ചവിട്ടുവാങ്ങുന്നത് ആഘോഷമാക്കുന്നതാണ് വാർത്ത. ദീപാവലിയുടെ അടുത്തദിവസം നൂറുകണക്കിന് പശുക്കളുടെ ചവിട്ട് കൊള്ളുന്നത് മധ്യപ്രദേശിലെ ബീഡാവാഡ് ഗ്രാമവാസികൾക്ക് വലിയ ആഘോഷമാണ്. ഉജ്ജയിനിക്കടുത്താണ് ഈ ചെറുഗ്രാമം.
നൂറുകണക്കിന് പശുക്കളെ അഴിച്ചുവിട്ട് ഗ്രാമവാസികൾ നിലത്തുകിടക്കും, പശുക്കൾ ഇവരുടെ പുറത്തുകൂടി ചവിട്ടിപ്പോകും. അപകടം പറ്റാൻ സാധ്യതയില്ലേ എന്നുചോദിച്ചാൽ ഇവർ പറയും ഗോമാതാവ് അപകടം വരുത്തില്ല, ഭാഗ്യം മാത്രമേ നൽകൂ എന്ന്. അബദ്ധത്തിൽ മുറിവ് പറ്റിയാൽ ഗോമൂത്രവും ചാണകവുമാണ് ഇവർ മുറിവിൽ പുരട്ടുന്നത്. ഗായ്-ഗൗരി എന്നാണ് ഈ ആഘോഷത്തിന്റെ പേര്. പശുവിന്റെ കൊമ്പുകളിൽ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കുന്നു. അതോടൊപ്പം കൊട്ടുകുഴലും വാദ്യമേളങ്ങളുടെ അകമ്പടിയുമായിട്ടാണ് പശുവിനെ തുറന്നുവിടുന്നതും ഗായ്-ഗൗരി ആഘോഷിക്കുന്നതും.
പണ്ട് എന്നോ ഗ്രാമത്തിലുള്ള ഒരാൾ ഒരു മകനെ ലഭിക്കാനായി പ്രാർഥിക്കുകയും അയാളുടെ ആഗ്രഹം സഫലമാകുകയും ചെയ്തതോടെയാണ് ഈ ആഘോഷം ആരംഭിച്ചതെന്നാണ് ഇവരുടെ വിശ്വാസം. ബീഡാവാഡ് ഗ്രാമത്തിനടുത്തുള്ള ജബുവാ ജില്ലയിലും ഇത് ആഘോഷിക്കാറുണ്ട്. ചാണകം കൊണ്ടുള്ള ഗോവർദ്ധനപർവതവും ദീപാവലികാലത്ത് ഇവിടെ നിർമിക്കാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് ഈ വർഷത്തെ ഗായ്-ഗൗരി ആഘോഷിച്ചത്.