ഇന്ത്യൻ ടീമിന്റെ മുൻനായകൻ മഹേന്ദ്രസിങ് ധോണിയുടെ മകളുടെ പാട്ട് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുഞ്ഞുസിവയെ ആരാണ് മലയാളം പാട്ട് പഠിപ്പിച്ചതെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു മലയാളികൾ. മലയാളി ക്രിക്കറ്റ്താരം ശ്രീശാന്താണെന്ന് അഭ്യൂഹങ്ങൾ വന്നു, എന്നാൽ ശ്രീശാന്തിന് ഇതുമായി യാതൊരു ബന്ധവുമില്ല.
എന്നാൽ മറ്റൊരു മലയാളിയാണ് ഇതിന്റെ പിന്നിൽ. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എംഎ സതീഷ് ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മലയാളിയാണ്. സതീഷിന്റെ പരിചയത്തിലുള്ള മലയാളി ആയയാണ് സിവിയെ നോക്കുന്നത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളികളുടെ പ്രിയഗാനം ധോണിയുടെ വീട്ടിലെത്താൻ കാരണം സതീഷും ആയയുമാണ്.
ഇന്ത്യന്‍ സിമന്റസിലെ വൈസ് പ്രസിഡന്റ് കൂടിയാണ് തൃശൂർ സ്വദേശിയായ സതീഷ്. ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ഇതോടെയാണ് ധോണിയും ഇന്ത്യാ സിമന്റ്‌സും തമ്മിലെ ബന്ധം തുടങ്ങുന്നത്.
ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസനുമായും സതീഷിന് അടുപ്പമുണ്ട്. ശ്രീനിവാസന്‍ ബിസിസിഐയെ നയിക്കുന്ന സമയത്താണ് ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായി സതീഷ് പ്രവർത്തിക്കുന്നത്. ഇന്ത്യൻസിമന്റ്സുമായി ബന്ധമുള്ളവർ ബോർഡിൽ പാടില്ല എന്ന് കോടതി വിധിച്ചതോടെ സതീഷ് ഈ സ്ഥാനം ഒഴിയേണ്ടി വന്നു. എങ്കിലും ധോണിയും സതീഷുമായി ഇന്നും ഇളകാത്ത സൗഹൃദമാണുള്ളത്.