കണ്ണൂരുകാരുടെ മാധവേട്ടനെക്കുറിച്ച് കേരളം മുഴുവൻ അറിഞ്ഞത് മാധവേട്ടനൊപ്പം എന്ന ഹാഷ്ടാഗിലൂടെയാണ്. കണ്ണൂരുകാർക്ക് സുപരിചിതനാണ് മാധവേട്ടനെന്ന സിഗ്നൽമാൻ. കുടുംബംപോറ്റാനായിട്ടാണ് മാധവേട്ടൻ ഹോംഗാർഡായത്. കണ്ണൂര്‍ നഗരത്തിന്റെ പ്രധാന ജംങ്ഷനുകളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. മികവുറ്റ പ്രവർത്തനത്തിന് അംഗീകാരമെന്ന നിലയിൽ ഇതിനിടയ്ക്ക് നാല്പതിലേറെ പുരസ്‌കാരങ്ങൾ മാധവേട്ടനെ തേടിയെത്തിയിരുന്നു. സൈനിക സേവനത്തിനു ശേഷമാണ് തളിപ്പറമ്പ് മുയ്യം സ്വദേശിയായ ഇദ്ദേഹം ഹോം ഗാർഡ് ആയത്.
കഴിഞ്ഞദിവസം ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ മാധവേട്ടനെ പരസ്യമായി അപമാനിച്ചു. കാറിലുണ്ടായിരുന്നവർ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഇദ്ദേഹത്തെ വേദനിപ്പിച്ചതും ജോലി രാജിവയ്ക്കാമെന്ന തീരുമാനത്തിൽ എത്തിച്ചത്. പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. അതില്‍ പിന്നെ മാധവേട്ടനെ അവിടെ ഡ്യൂട്ടിക്കും ഇട്ടിരുന്നില്ല. അപമാനിതനായി സ്വയം ജോലിയിൽ നിന്ന് പിന്മാറാൻ മാധവേട്ടൻ തയാറാകുകയായിരുന്നു.
എന്നാൽ മാധവേട്ടനെ ആശ്വസിപ്പിക്കാൻ നാട്ടുകാരും സാമൂഹ്യമാധ്യമങ്ങളും കൈകോർത്തപ്പോൾ അതു മാധവേട്ടൻ എന്ന സിഗ്നൽമാന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ്. ജില്ലയിലെ പൊലീസിന്റെ ഉന്നതവിഭാഗം സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇതേത്തുടര്‍ന്നാണ് ജോലിയില്‍ തിരിച്ചുവരണമെന്ന് എസ്ഐ മാധവേട്ടനോട് ആവശ്യപ്പെട്ടത്. പൊരിവെയിലത്തും പേമാരിയിലും മടിയോ, അലംഭാവമോ കൂടാതെ ഡ്യൂട്ടി കൃത്യമായി നിർവഹിക്കുന്ന മാധവേട്ടൻ പലപ്പോഴും വാർത്തയിൽ നിറഞ്ഞിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ളവർക്ക് പോലും അതുവഴി ഇദ്ദേഹത്തെ അറിയാം.