മണ്ണ് വിനീതിനെ ചതിക്കാറില്ല, അത് കാൽപന്തിന്റെ കാര്യത്തിലായാലും കൃഷിയുടെ കാര്യത്തിൽ ആയാലും. ബ്ലാസ്റ്റേഴ്സിലെ മിന്നും താരം സി.കെ വിനീതിന് മണ്ണിൽ കാൽപന്തുതട്ടാൻ മാത്രമല്ല ഒന്നാന്തരം കൃഷിയിറക്കാനും അറിയാം. കാൽപന്തുകളിയില്ലാത്ത അവസരങ്ങളിൽ അച്ഛനോടൊപ്പം മുണ്ടുമുറുക്കി കുത്തി വിനീതും ഇറങ്ങും കൃഷിയിറക്കാൻ. കാൽപന്തുതട്ടുന്ന അതേ വേഗത്തിൽ മണ്ണും ഉഴുതുമറിക്കും.
കാൽപന്തുപോലെ തന്നെ കൃഷിയും ഒരു ആവേശമാണ്. കണ്ണൂർ കൂത്തുപറമ്പിനടുത്ത് വേങ്ങാടുള്ള വിനീതിന്റെ വീടിനു മുന്നില്‍ വിശാലമായ പാടമാണ്. വിനീതിന്റെയും അച്ഛന്റെയും വിയർപ്പുവീണ് പൊന്നുവിളഞ്ഞപാടം. കൃഷിയോടുള്ള ഇഷ്ടവും അച്ഛനെപ്പോലെയുള്ള കൃഷിക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് ഒരു ആവശ്യവുമാണെന്ന ചിന്തയാണ് പരിശീലനത്തിരക്കിലും ഒാണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് ആശംസകളുമായി വിവിധ മാധ്യമങ്ങളിലെത്താൻ വിനീത് സമയം കണ്ടെത്തിയത്.
പച്ചവിരിച്ച പാടങ്ങളേക്കാൾ വിനീതിന് ഇഷ്ടം പച്ചക്കറിത്തോട്ടങ്ങളോടാണ്. വീട്ടിൽ മോട്ടോർപമ്പ് ഒന്നുമില്ലാതിരുന്ന കുട്ടിക്കാലത്ത് കുളത്തിൽ നിന്നുള്ള വെള്ളം ഒരുപാട് തേകി പച്ചക്കറി നനച്ചതിന്റെ ഓർമയാണ് അത്തരമൊരു ഇഷ്ടം കൂടാൻ കാരണം. പൂത്തും തളിർത്തും കായ്ച്ചും നിൽക്കുന്ന പാവലിനും പയറിനുമെല്ലാം ഇടയിലൂടെ ഏറെ നടന്നിട്ടുള്ളതിനാല്‍ ഇന്നും വീട്ടിലെത്തിയാൽ ആവേശമാണ് പച്ചക്കറിത്തോട്ടത്തിലേക്കിറങ്ങാൻ. ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം പാടത്ത് പന്തുതട്ടാനുള്ള അവസരം പണ്ടും ഇന്നും വിനീതിന് കിട്ടിയിട്ടില്ല. നെല്ലുകഴിഞ്ഞാൽ ഒടൻ പാടത്ത് പച്ചക്കറി തൈ നട്ടും വിത്തുപാകിയും വർഷം മുഴുവൻ പാടത്ത് കൃഷിയായിരിക്കും.