എംഎ ഇക്കണോമിക്സിനുശേഷം യുജിസി നെറ്റും നേടി പിഎച്ച്ഡിക്കു ചേർന്നൊരാളുടെ മുന്നോട്ടുള്ള കരിയർ യാത്ര എങ്ങനെയാകും? കോളജിലേക്കോ ഏതെങ്കിലും ഗവേഷണസ്ഥാപനത്തിലേക്കോ എന്ന പതിവുത്തരം വെട്ടി അശ്വതി ദോർജെ ഇന്നിരിക്കുന്നത് മുംബൈ ആംഡ് പൊലീസ് അഡിഷനൽ കമ്മിഷണറുടെ കസേരയിലാണ്. സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് ലഭിച്ച അശ്വതിയെ നമ്മോട് അടുപ്പിച്ചുനിർത്തുന്ന മറ്റൊരു മേൽവിലാസമുണ്ട്– സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ മകൾ.
ആർ.ശ്രീലേഖയിലൂടെ കേരളത്തിന് ആദ്യമായി വനിതാ ഡിജിപിയെ വരെ കിട്ടിയിരിക്കുന്ന കാലമാണിത്. ഐപിഎസിലേക്കുള്ള പെൺകുട്ടികളുടെ വഴിയെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തൊക്കെ– അശ്വതി ദോർജെയോടു ചോദിക്കാം.
കരിയർ എന്ന നിലയിൽ പൊലീസ് രംഗം പെൺകുട്ടികൾക്ക് എത്രത്തോളം അഭികാമ്യം ? കരിയർ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആഗ്രഹത്തിനും താൽപര്യത്തിനുമാണു മുൻഗണന നൽകേണ്ടത്. സ്ത്രീകൾ പൊലീസിൽ ചേർന്നാൽ അസമയത്ത് പുറത്തു പോകേണ്ടിവരുമെന്ന മട്ടിലൊക്കെയാണു പലരും പറയുന്നത്. എന്നാൽ, ഡോക്ടറുടെ അവസ്ഥയെന്താണ്? മറ്റേതു പ്രഫഷനിലുമുള്ള ബുദ്ധിമുട്ടുകളേ പൊലീസ് സർവീസിലുമുള്ളൂ.