‘മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ല. അധികം വൈകാതെ തന്നെ കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജന്റ്സ്)യുടെ സഹായത്തോടെ ഒരു പുതിയ തരം ‘സംഘടിത അവബോധ’(collective consciousness)ത്തിന് അവർ രൂപം നൽകും. ഇന്ന് മതങ്ങൾ ചെയ്യുന്നതെന്താണോ അതായിരിക്കും ആ സംഘടിത അവബോധത്തിനും ലോകത്ത് നിർവഹിക്കാനുള്ള ധർമം...’ സത്യത്തിനും സങ്കൽപത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന തരം നോവലുകളുമായി ലോകമെമ്പാടുമുള്ള വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ എഴുത്തുകാരൻ ഡാൻ ബ്രൗണിന്റേതാണ് ഈ വാക്കുകൾ.
ജർമനിയിലെ ഫ്രാങ്ക്ഫർട് പുസ്തകമേളയിലാണ് ബ്രൗണിന്റെ ഈ പ്രകോപനപരമായ വാക്കുകളുണ്ടായത്. തന്റെ ഏറ്റവും പുതിയ നോവലായ ‘ഒറിജിന്റെ’ പ്രചരണത്തിന്റെ ഭാഗമായെത്തിയതായിരുന്നു അദ്ദേഹം. ഹാർവാഡ് സർവകലാശാലയിലെ ചിഹ്നശാസ്ത്ര വിദഗ്ധൻ റോബർട് ലാങ്ഡൻ നടത്തുന്ന അഞ്ചാം സാഹസികയാത്രയുടെ കഥയാണ് ഒറിജിൻ പറയുന്നത്. വത്തിക്കാന്റെ ഉൾപ്പെടെ വിമർശനം ഏറ്റുവാങ്ങിയ ‘ദ് ഡാവിഞ്ചി കോഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ഡാൻ ബ്രൗൺ.
ശാസ്ത്രത്തെ മറികടക്കാൻ ദൈവത്തിനാകുമോ എന്ന ചോദ്യത്തിൽ നിന്നാണ് ‘ഒറിജിന്റെ’ കഥയുണ്ടായതെന്നു പറയുന്നു ബ്രൗൺ. എന്നാൽ അത് ഇന്നേവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്നുകാണുന്ന എല്ലാ ദൈവങ്ങളും അടുത്ത നൂറു വർഷത്തേക്ക് ഇങ്ങനെത്തന്നെ നിലനിൽക്കുമെന്നാണോ മനുഷ്യൻ കരുതുന്നത് എന്നായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ ബ്രൗണിന്റെ ചോദ്യം. അങ്ങനെയെങ്കിൽ അതൽപം കടന്നകയ്യായിപ്പോയെന്നും അൻപത്തിമൂന്നുകാരനായ ഈ എഴുത്തുകാരന്റെ വാക്കുകൾ.