അടിമാലി ∙ പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ കൊലപ്പെടുത്തിയശേഷം അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായി പ്രതിയുടെ മൊഴി. കേസിൽ റിമാൻഡിലായിരുന്ന തൊടുപുഴ വണ്ടമറ്റം പടികുഴി ഗിരോഷിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോഴാണു വെളിപ്പെടുത്തിയത്.
മൊബൈൽ ഫോൺ എവിടെ ഉപേക്ഷിച്ചുവെന്നതിനെക്കുറിച്ചു പറഞ്ഞില്ല. ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. റിമാൻഡിലായിരുന്ന ഗിരോഷിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. കുറ്റകൃത്യം നടത്തുന്നതിനു തൊടുപുഴ സ്വദേശികളായ രണ്ടുപേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന മൊഴിയെ തുടർന്ന് ഇവരെ ഇന്നലെ വീണ്ടും ചോദ്യംചെയ്തു.
പതിനാലാംമൈലിൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ (41) തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) കുത്തിക്കൊന്നതായാണ് കേസ്. കൊലപാതകത്തിനു ശേഷം പുറത്തുപോയ പ്രതി ഗിരോഷ് അരമണിക്കൂറിനു ശേഷം തിരിച്ചെത്തി മൃതദേഹത്തിൽനിന്ന് ഇടതു മാറിടം മുറിച്ചെടുത്ത് അതുമായി സ്വന്തം വീട്ടിലേക്കു പോയെന്നും പൊലീസ് പറയുന്നു. വീട്ടിലെത്തി ഈ ശരീരഭാഗം കംപ്യൂട്ടറിന്റെ യുപിഎസിനു മുകളിൽ വച്ചിട്ട് ഉറങ്ങാൻ കിടന്നതായും പൊലീസ് കണ്ടെത്തി. വണ്ടമറ്റത്തെ വീട്ടിൽനിന്നാണ് ഗിരോഷ് അറസ്റ്റിലായത്.