സംഗതി സ്വിറ്റ്സർലൻഡ് ഒരു വമ്പൻ സമ്പന്നരാജ്യമൊക്കെയാണ്. എന്നു കരുതി ഓടയിലേക്കൊക്കെ ആരെങ്കിലും സ്വർണവും വെള്ളിയുമൊക്കെ ഒഴുക്കിക്കളയുമോ? ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ഡോളർ വില വരുന്ന സ്വർണവും വെള്ളിയുമാണ് വിവിധ ഓടകൾ വഴി രാജ്യത്തെ ജലശുദ്ധീകരണശാലകളിലേക്ക് ഒഴുകുയെത്തിയത്. എവിടെ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് അധികൃതർക്ക് ഇപ്പോഴും യാതൊരു പിടിയുമില്ല താനും. ഒരോ വർഷവും കിലോക്കണക്കിന് സ്വർണവും വെള്ളിയുമാണ് സ്വിറ്റ്സർലൻഡ് ‘ഫ്ലഷ്’ ചെയ്തു കളയുന്നതെന്നാണ് റിപ്പോർട്ട്.
സ്വർണമോതിരമോ വളയോ മാലയോ ഒന്നുമല്ല വില പിടിച്ച ലോഹങ്ങളുടെ തരികളാണ് ഇത്തരത്തിൽ മലിനജല ശുദ്ധീകരണ കേന്ദ്രങ്ങളിലെത്തുന്നത്. അതിനാൽത്തന്നെ ഇനി മുതൽ ഒഴുക്കിക്കളയും മുൻപ് തങ്ങളുടെ വീട്ടിലെ മലിനജലം പരിശോധിക്കേണ്ടെന്നും അധികൃതർ അറിയിപ്പു നൽകുന്നു. മൈക്രോ ഗ്രാം ചിലപ്പോഴൊക്കെ നാനോഗ്രാം അളവിലാണ് സ്വർണ–വെള്ളിത്തരികൾ എത്തുന്നത്. രാജ്യത്തെ ഓടകളിലൂടെ ഒഴുകിയെത്തിയ നിലയിൽ 3000 കിലോഗ്രാം വെള്ളിയും 43 കിലോഗ്രാം സ്വർണവുമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. ഇവയെല്ലാം ജലശുദ്ധീകരണ ശാലയിൽ വച്ച് വേർതിരിച്ചെടുക്കുകയും ചെയ്തു.