ചെന്നൈ∙ ഓവിയ ആകാശത്ത് വർണം വിതറും, കാതടപ്പിക്കുന്ന ശബ്ദത്തോടെ ബാഹുബലി പൊട്ടിത്തെറിക്കും, വിക്രം വേദ പൂത്തിരിയായി വിടരും- ഇത്തവണയും ചെന്നൈയുടെ ദീപാവലി ആഘോഷം ആകെ മൊത്തം സിനിമാ മയം. നേപ്പിയർ ബ്രിജിനു സമീപത്തെ ഐലൻഡ് മൈതാനത്തെ പടക്ക വിപണിയിലെ ഈ വർഷത്തെ പുത്തൻ താരങ്ങൾ ഓവിയയും ബാഹുബലിയുമൊക്കെയാണ്.
ബ്രൂസ്‌ലി മുതൽ ഷാറൂഖ് വരെയുള്ള പടക്കങ്ങളും പൂത്തിരികളും കമ്പിത്തിരികളും ലഭ്യം. ജിഎസ്ടിയിൽ തട്ടി ഇത്തവണ വ്യാപാരം കുത്തനെ ഇടിഞ്ഞെങ്കിലും ആൾ തിരക്കിൽ വലിയ കുറവൊന്നുമില്ല. 18നാണു ദീപാവലി.
ഓവിയയാണു താരം
ദീപാവലി വിപണിയിലെ ഇത്തവണത്തെ പുതുമ ബിഗ് ബോസ് ‘ഐറ്റംസാണ്’. ആകാശത്ത് വിവിധ വർണങ്ങളായി ചിതറിത്തെറിക്കുന്ന ഓവിയ തിരികളാണു ഇതിൽ ശ്രദ്ധേയം. ആരവ് പടക്കങ്ങൾക്കും ആവശ്യക്കാരേറെയെന്നു കച്ചവടക്കാർ പറയുന്നു. വെള്ളിത്തിരയിൽ പുത്തൻ ചരിത്രമെഴുതിയ ബാഹുബലി വിപണിയിലും ഹിറ്റാണ്.
തമിഴ്നാട്ടിലെ മറ്റെല്ലാ മേഖലയിലുമെന്ന പോലെ സിനിമ തന്നെയാണു പടക്ക വിപണിയിലെ താരം. 60 പടക്ക വ്യാപാരികളുള്ള ഐലാൻഡ് മൈതാനത്തെ എല്ലാ സ്റ്റാളിനു മുന്നിലും രജനി മുതൽ അജിത് വരെയുള്ള താരങ്ങൾ ചിരിച്ചു നിൽക്കുന്നു. ബ്രൂസ്‌ലി അമിട്ടുകളാണു കൗതുകമുണർത്തുന്ന മറ്റൊരിനം.
സംഗതി ചെറുതാണെന്നും ബ്രൂസ്‌ലിയുടെ ഫൈറ്റ് പോലെ ശബ്ദം കിടുക്കുമെന്നും വ്യാപാരികൾ പറയുന്നു. സിനിമ കഴിഞ്ഞാൽ ക്രിക്കറ്റാണു നിറഞ്ഞു നിൽക്കുന്ന മറ്റൊരു മേഖല. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയുടെ പേരിലുള്ള പൂത്തിരികളും വിപണിയിൽ ഹിറ്റാകുന്നു.
ഊന്നുവടിയുടെ വലുപ്പമുള്ള കമ്പിത്തിരിയാണു കാണ്ടേണ്ട മറ്റൊരു കാഴ്ച. 15 മിനിറ്റ് നിന്ന് കത്തുന്ന തിരിക്കു വില 300 രൂപ. പായ്ക്കറ്റിനു 18 രൂപ വിലയുള്ള കുരുവി പടക്കം മുതൽ 7500 രൂപ വരുന്ന ആകാശത്തിരികൾ വരെ ഐലൻഡിൽ ലഭ്യമാണ്. വില്ലനായി ജിഎസ്ടി അവതരിച്ചതും ശബ്ദ- അന്തരീക്ഷ മലിനീകരണത്തിനെതിരായ പ്രചാരണങ്ങളും നഗരത്തിലെ പടക്ക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 30% കുറവുണ്ടാകുമെന്നാണു വ്യാപാരികളുടെ ആശങ്ക.
ടി നഗറിൽ ദീവാലിപ്പൂരം
ദീപാവലിക്കു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ ടി-നഗറിൽ തിരക്കിന്റെ തൃശൂർ പൂരം തന്നെ അനുഭവപ്പെട്ടു. രാവിലെ മുതൽ ടി-നഗറിലെ ഓരോ വീഥികളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. തിരക്ക് കണക്കിലെടുത്ത് പൊലീസ് ആവശ്യമായ മുൻകരുതൽ നടപടികളെടുത്തിരുന്നതിനാൽ സ്ഥിതി പൂർണമായും നിയന്ത്രണവിധേയമായിരുന്നു.
രാവിലെ മുതൽ ടി നഗറിനു ചുറ്റും കർശന ഗതാഗത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിരുന്നു. ഷോപ്പിങ്ങിനെത്തുന്നവരെ തിരക്കേറിയ വീഥികളിലേക്കു കടത്തിവിട്ടില്ല. ജനക്കൂട്ടത്തിനിടയിൽ മഫ്തിയിലും ഔദ്യോഗിക വേഷത്തിലുമായി പൊലീസിനെ വിന്യസിച്ചു. വിവിധയിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ തൽസമയ നിരീക്ഷണത്തിനു വിധേയമാക്കി. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതു ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിച്ചുവെന്നാണു പൊലീസിന്റെ നിഗമനം.
ബസ് തേടി ദീവാലിപ്പാച്ചിൽ
ദീപാവലിക്കു രണ്ടു ദിവസം മാത്രം ശേഷിക്കെ നഗരത്തിലെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും തിരക്കിന്റെ പൂത്തിരി കത്തിത്തുടങ്ങി. തിരക്ക് നിയന്ത്രിക്കുന്നതിനായി ചെന്നൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബസ് ടെർമിനസുകളിലേക്ക് അഞ്ഞൂറോളം ഫീഡർ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിൽ നിന്നു തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് സംസ്ഥാന ട്രാൻസ്പോർട് കോർപറേഷൻ നാലായിരത്തോളം സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്നലെവരെ അഞ്ചു കോടിയോളം രൂപയുടെ ടിക്കറ്റുകളാണ് ഈ ബസുകളിൽ വിറ്റുപോയത്. അതേസമയം, ഉൽസവത്തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ കൂടിയ നിരക്ക് ഈടാക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. നിരക്ക് കൂട്ടിയാൽ കർശനമായി നേരിടുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.