മൂന്നാർ ടാറ്റ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയ്ക്കും സുബ്ബമ്മാൾക്കും 1973 ൽ ഒരു ആൺകുഞ്ഞ് പിറന്നു. നാലാം ക്ലാസ് വരെ പഠിച്ച കറുപ്പയ്യ ടാറ്റ എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്നു. സുബ്ബമ്മാൾ സ്കൂളിൽ പോയിട്ടില്ല.
എസ്റ്റേറ്റിലെ ലയത്തിൽ കളിച്ചു വളര്‍ന്ന ആ കുട്ടി മറ്റു കുട്ടികളെപ്പോലെ അഞ്ചാം വയസിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപകവിദ്യാലയത്തിൽ ചേർന്നു. രണ്ടു ക്ലാസ് റൂമുകളും ഒരു മാഷും. തമിഴ് മീഡിയം, പല ക്ലാസിലെ കുട്ടികൾ ഒന്നിച്ചിരിക്കുന്നതിനാൽ ടെക്സ്റ്റ് ബുക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു സ്ലേറ്റും പെൻസിലുമായിരുന്നു ആകെയുണ്ടായിരുന്ന പഠനോപകരണങ്ങൾ. രണ്ടു കൊല്ലം അങ്ങനെ പോയി. രണ്ടാം ക്ലാസ് പാസായെന്ന് മാഷ് പറഞ്ഞപ്പോൾ കറുപ്പയ്യ മകനെ പെരിയവാറൈ സ്കൂളിലേക്കയച്ചു. അവിടെയും തമിഴിൽ തന്നെയായിരുന്നു പഠനം. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിൽ ഒരു വർഷം. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ പിന്നെ ആൺകുട്ടികൾക്ക് അവിടെ പഠിക്കാൻ കഴിയില്ല. ആ പയ്യൻ അധ്യാപകരുടെ പ്രേരണയാൽ സൈനിക് സ്കൂൾ പ്രവേശനപരീക്ഷയെഴുതി. പാസായി. അങ്ങനെ ഉദുമൽപ്പേട്ട് അമരാവതി നഗർ സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു.
2012 മലപ്പുറം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു പുറത്തെ നെയിംപ്ലേറ്റ് ഇങ്ങനെയായിരുന്നു– കെ. സേതുരാമൻ ഐ.പി.എസ്. മൂന്നു വർഷത്തോളമായിട്ടും പൊലീസ് മേധാവിയെ മാറ്റാൻ മലപ്പുറത്തുകാർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ, ഇന്ത്യൻ ഭാഷകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഒരു പഠന– ഗവേഷണ പുസ്തകവും സേതുരാമൻ പുറത്തിറക്കി. മൂന്നു പതിറ്റാണ്ടു മുൻപ് മൂന്നാറിലെ തേയിലത്തോട്ടത്തിലെ ലയത്തിൽ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലേക്കുള്ള യാത്ര ഓരോ മലയാളിക്കുമുള്ള നല്ല പാഠമാണ്.
ഒട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല അതെന്ന് സേതുരാമൻ ഓർക്കുന്നു. സൈനിക് സ്കൂളിൽ ചേർന്ന ശേഷമാണ് ലോകമെന്തെന്ന് അറിയുന്നത്. ജീവിതത്തിന് ലക്ഷ്യമുണ്ടാകുന്നത്. സൈനിക് സ്കൂളിലെ അധ്യാപകര്‍ ശരിക്കും കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വാർത്തെടുക്കുന്നവരായിരുന്നു. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ സിവിൽ സർവീസ് നേടാൻ എനിക്കു കഴിയും എന്ന് അന്ന് അവിടെ പ്രധാനാധ്യാപകനായിരുന്ന എം.എസ്.ഹൂഡ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അതിമോഹമായിരുന്നെങ്കിലും മനസ്സിൽ ഒരു വിത്ത് മുളയ്ക്കുകയായിരുന്നു. അത് കരിഞ്ഞു പോകാതെ നോക്കേണ്ടത് എന്റെ മാത്രം ചുമതലയായിരുന്നു. പല തടസങ്ങളുണ്ടായിട്ടും അതു കൃത്യമായി ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
സൈനിക് സ്കൂളിൽ അധ്യയനം ഇംഗ്ലീഷിലായിരുന്നു. നേരാം വണ്ണം തമിഴോ മലയാളമോ എഴുതാൻ അറിയാത്തവന്റെ മുന്നിലാണ് ഇംഗ്ലീഷ്! ആദ്യത്തെ രണ്ടു മൂന്നുവർഷം നന്നേ ബുദ്ധിമുട്ടി. അപ്പോഴൊക്കെ അവിടുത്തെ നല്ലവരായ അധ്യാപകർ ഒപ്പം നിന്നു.