‘ആർ യു കോൺഫിഡന്റ്? ലോക് കർ ദിയാ ജായേ?’ കോൻ ബനേഗാ ക്രോർപതി ഷോ. ചോദ്യത്തിന്റെ ഒരറ്റത്ത് അമിതാഭ് ബച്ചൻ. മറ്റേ അറ്റത്ത് ഹോട്ട് സീറ്റിൽ നമ്മുടെ തൃശൂർ അസിസ്റ്റന്റ് കലക്ടർ വിനയ് ഗോയൽ. ഫയലിൽ തീരുമാനമെടുക്കുന്ന അതേ വേഗത്തിൽ വിനയ് ഗോയൽ ഉത്തരം തൊടുത്തു. പ്ലീസ് ലോക്ക്! 12.5 ലക്ഷം രൂപയുടെ സമ്മാനവുമായി കെബിസി ഹോട്ട് സീറ്റിലിരുന്ന ചെറുപ്പക്കാരനെ കണ്ടു തൃശൂരുകാരും കയ്യടിച്ചു.
തൃശൂരിൽ മടങ്ങിയെത്തിയ അസിസ്റ്റന്റ് കലക്ടറോടു ഞങ്ങളും ചോദ്യം തൊടുത്തു: ‘യേ പൈസെ തും ക്യാ കരേഗാ? (ആ പണം എന്തു ചെയ്യും)?’ ആ ഉത്തരവും പെട്ടെന്ന്: പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്കു പഠനത്തിനു സഹായം ചെയ്യും.!
ഒന്നു മുതൽ 12 ചോദ്യങ്ങൾക്കു കിറുകൃത്യം ഉത്തരം നൽകി ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകരുടെ കയ്യടി നേടിയ ഈ ഐഎഎസുകാരനു മറ്റൊരു പ്രത്യേകതയുമുണ്ട്. 14 വർഷം പിന്നിട്ട ഈ ടെലിവിഷൻ ഷോയുടെ ചരിത്രത്തിൽ ‘ഹോട്ട് സീറ്റിൽ’ എത്തിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണു ഹരിയാന സ്വദേശിയായ വിനയ് ഗോയൽ. 2016 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥൻ. 2013ൽ എംബിബിഎസ് പൂർത്തിയാക്കി മെഡിക്കൽ ഓഫിസറായി ജോലി നോക്കുമ്പോഴാണു സിവിൽ സർവീസിൽ താൽപര്യം തോന്നുന്നത്.