ആര്യനാട്∙ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ മാതാവിനും കുഞ്ഞിനും തിരികെ കിട്ടിയതു ജീവിതം. ആത്മഹത്യയ്ക്കെത്തിയ കുളപ്പട സ്വദേശിനിയെയും പിഞ്ചോമനയെയുമാണ് പൊലീസ് ജീവിതത്തിലേക്കു മടക്കി അയച്ചത്. കഴിഞ്ഞദിവസം രാത്രി 12.15ന് ഉഴമലയ്ക്കൽ എലിയാവൂരിലാണു സംഭവം. പൊലീസ് ജീപ്പിൽ നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ആര്യനാട് സ്റ്റേഷനിലെ എഎസ്ഐ അജയനും സിആർഒ നിസാറുദീനും.
എലിയാവൂർ ജംക്‌ഷനിൽ ജീപ്പ് എത്തുന്നതിനിടെ ഇരുപത്തെട്ടുകാരി ഒന്നര വയസ്സുകാരി കുഞ്ഞിനെയുമെടുത്തു റോഡിലൂടെ നടന്നുപോകുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടു. പൊലീസ് ജീപ്പ് കണ്ടയുടനെ യുവതിയുടെ ഒഴിഞ്ഞുമാറൽ. ഒടുവിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് അപകടം മനസ്സിലാക്കി. കുടുംബപ്രശ്നത്തെത്തുടർന്നു കരമനയാറ്റിൽ ചാടി ജീവനൊടുക്കാൻ എത്തിയതാണെന്നായിരന്നു മറുപടി.
യുവതിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു ഭർത്താവിന്റെ മാതാപിതാക്കളെ ഏൽപിച്ചായിരുന്നു പൊലീസിന്റെ മടക്കം. വീടിന്റെ സമീപത്തു വരെ റോഡില്ലാത്തതിനാൽ രാത്രിയിൽ പൊലീസിന് അരക്കിലോമീറ്റർ കാൽനടയാത്രയും വേണ്ടിവന്നു. രണ്ട് ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് അജയനും നിസാറുദീനും.