പൂച്ചാക്കൽ ∙ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ സംരക്ഷിക്കുന്നതു പോലെയാണു പാണാവള്ളി ഓടമ്പള്ളി സരസ്വതി നിവാസിൽ സരസ്വതിയമ്മ നാലു പെൺമക്കളെ സംരക്ഷിച്ചു പിടിച്ചത്. ഭർത്താവ് ബാലകൃഷ്ണൻനായർ സൈന്യത്തിൽ ജീവനക്കാരനായിരുന്നു. ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായിരുന്നു സരസ്വതിയമ്മ.
കവിത, കല, കൽപ്പന, പ്രിയങ്ക എന്നിങ്ങനെയാണു നാലു മക്കൾ. ഇന്നു കവിതയും കൽപനയും വീട്ടമ്മമാരും കല ലാബ് ടെക്നിഷ്യനും പ്രിയങ്ക ഫാർമസിസ്റ്റുമാണ്. എല്ലാവരും വിവാഹിതർ.
കുഞ്ഞുങ്ങളെ നോക്കാനും ഭാര്യയെ സഹായിക്കാനുമായി ലഭിക്കാവുന്ന ഉദ്യോഗ കയറ്റം ഒഴിവാക്കി ജോലിയിൽ നിന്നും മുൻകൂർ വിരമിക്കലെടുത്തു വരേണ്ടി വന്നയാളാണു ബാലകൃഷ്ണൻ നായർ. നാലുപേർക്കും ഒരേ രീതിയിലുള്ള വസ്ത്രം, ഭക്ഷണം, ആവശ്യമായ വിദ്യാഭ്യാസം അങ്ങനെ മിലിട്ടറി ചിട്ടയിലാണു മക്കളെ വളർത്തിയതെന്നും അതിൽ ഇന്നും അഭിമാനിക്കുന്നെന്നും ബാലകൃഷ്ണൻനായർ പറയുന്നു.
എല്ലാവരും ചേർന്ന് എവിടെയെങ്കിലും പോയാലും അച്ഛൻ മുന്നിൽ, അതിനിടെ നാലു മക്കൾ, പിറകിൽ അമ്മ അങ്ങനെയായിരുന്നു യാത്ര. ആ ഓർമകൾ ഇപ്പോഴും സന്തോഷവും അഭിമാനവും പകരുന്നെന്നു സരസ്വതിയുടെ വാക്കുകൾ.