ഒരു സംഘം കോളജ് വിദ്യാർഥികൾ നടത്തിയ ‘ഭീകര’ ട്രെയിൻ യാത്രയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൈയിലേന്തിയും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമാണ് ലോക്കൽ ട്രെയിനിലെ യാത്ര. സംഭവം വിവാദമായതോടെ റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു.
ഭാരതി രാജ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതി കിങ് എന്ന മറ്റൊരു ഫെയ്സ്ബുക് അക്കൗണ്ടിൽ ഇയാൾ ചെന്നൈയിലെ പച്ചയപ്പാസ് കോളജിലെ വിദ്യാർഥിയാണെന്നു പറയുന്നു. ട്രെയിൻ യാത്രക്കാരെ ഭീതിയിലാഴ്ത്തി നടത്തിയ യാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾ പച്ചയപ്പാസ് കോളജിൽ പഠിക്കുന്നവരാണെന്നു വ്യക്തമാക്കുന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. ‘പച്ചയപ്പാസിന്റെ അഭിമാനം’ (പ്രൈഡ് ഓഫ് പച്ചയപ്പാസ്).
‘ഞങ്ങൾ ഇങ്ങനെയാണ്. ഇങ്ങനെ തന്നെയായിരിക്കും’. എന്ന കമന്റും വിഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. വടിവാളും കമ്പിയുമുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ലോക്കൽ ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്നാണു യാത്ര. ട്രെയിൻ സ്റ്റേഷനുകളിൽ എത്തുമ്പോഴും പുറപ്പെടുമ്പോഴും വടിവാൾ പ്ലാറ്റ്ഫോമിന്റെ തറയിൽ ഉരസി ശബ്ദമുണ്ടാക്കുന്നു.
വടിവാളോങ്ങി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും ദൃശ്യങ്ങളിലുണ്ട്. സ്ഫോടക വസ്തുക്കൾ കൊണ്ടുപോകാൻ വിലക്കുള്ള റെയിൽവേ സ്റ്റേഷനിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷവുമുണ്ട്. ട്രെയിൻ നിർത്തുമ്പോൾ സ്റ്റേഷനുകളിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്യുന്നു.
ആവഡിക്ക് സമീപമുള്ള നിമിലിച്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നു വിഡിയോ ക്ലിപ്പുകളാണ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലോക്കൽ ട്രെയിനിന്റെ വാതിൽ പൂക്കളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു വിദ്യാർഥികൾ എങ്ങനെ ട്രെയിൻ അലങ്കരിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. പച്ചയപ്പാസ് കോളജിലെ വിദ്യാർഥികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധാരാളം പേർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും പ്രോൽസാഹിപ്പിക്കരുതെന്നും അവർ അഭിപ്രായപ്പെട്ടു.
‘ബസ് ഡേ’ തടഞ്ഞത് ഹൈക്കോടതി
∙ നഗരത്തിലെ കോളജ് വിദ്യാർഥികൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ആഘോഷങ്ങൾ നടത്തുന്നത് ഇതാദ്യമായല്ല. മുൻപു ‘ബസ് ഡേ’ എന്ന പേരിൽ നടത്തിയിരുന്ന ആഘോഷം ഹൈക്കോടതി നിരോധിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ് തടയുകയും യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസിന് മുകളിലും അകത്തും കയറി നൃത്തംവയ്ക്കുകയുമാണ് ബസ് ഡേയിലെ പ്രധാന പരിപാടി. വാഹനം പൂക്കൾ കൊണ്ട് അലങ്കരിക്കുമെങ്കിലും ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുന്നതുവരെയെത്തും ആഘോഷം. യാത്രക്കാരെ വലയ്ക്കുന്ന ഇതിനെതിരെ മദ്രാസ് ഹൈക്കോടതി കർശന നിലപാടെടുക്കുകയായിരുന്നു. എന്നാൽ, ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയും സ്റ്റേഷനുള്ളിൽ പടക്കം പൊട്ടിച്ചുമുള്ള ആഘോഷം ഇതാദ്യമായാണ്.
വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങളും ചെന്നൈ പൊലീസിന് തലവേദനയാണ്. ബസ് ഡേയുടെയും മറ്റ് ആഘോഷങ്ങളുടെയും പേരു പറഞ്ഞു മറ്റു കോളജുകളിൽ കടന്നുകയറിയ ശേഷം സംഘർഷമുണ്ടാക്കുകയാണ് പലപ്പോഴും ചെയ്യുക. പൊലീസെത്തിയാണ് പലപ്പോഴും പ്രശ്നങ്ങൾ നിയന്ത്രിക്കുന്നത്. പച്ചയപ്പാസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോളജ് പ്രിൻസിപ്പലിനും പരുക്കേറ്റിരുന്നു.