പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന എസ്പിജി രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് യാത്ര ചെയ്യുന്നതിനായി ബുള്ളറ്റ് പ്രൂഫ്കാറുകളും അദ്ദേഹത്തിന്റെ സുരക്ഷക്കായി 40 അംഗങ്ങളെങ്കിലുമുള്ള എസ്പിജി സംഘത്തെയും നാം കണ്ടിട്ടുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പം സദാ ഗൗരവത്തിൽ സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്യിൽ ഒരു ബ്രീഫ്കെയ്സ് ശ്രദ്ധിച്ചിട്ടുണ്ടോ?, എന്താകും ആ ബ്രീഫ്കെയ്സിലുള്ളത്?
ന്യൂക്ലിയാർ വെപ്പൺ കോഡുകളാണെന്ന് ചിലർ, അത്യാവശ്യ മരുന്നുകളാവുമെന്ന് മറ്റുചിലർ. എന്നാൽ സുരക്ഷാ രംഗത്തെ വിദഗ്ധർ പറയുന്നത് അതൊരു ബാലിസ്റ്റിക് സ്യൂട്ട്കേസാണെന്നാണ്. ഇതിനു മറുവാദവുമുണ്ട്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക സീലുകളും ലെറ്ററർപാഡുകളുമാണ് അതെന്ന് മറ്റൊരു കൂട്ടരും ശക്തമായി വാദിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചർച്ചകൾ പുരോഗമിക്കുന്നു. ചിത്രങ്ങൾ പരിശോധിച്ചാലറിയാം. വിദേശരാജ്യങ്ങളിലും വിവിഐപികളുടെ സുരക്ഷാ സംഘത്തിൽ പലരും ഇത്തരം ബ്രീഫ്കെയ്സുകളുമായി നടക്കുന്നത് കാണാം.
എന്താണ് ബാല്ലിസ്റ്റിക് സ്യൂട്ട്കേസ് ?
ഭാരക്കുറവുള്ളതും, അതേസമയം വെടിയുണ്ടകളെ തടുക്കുന്ന ശക്തമായ ഷീൽഡായി തുറക്കാവുന്നതതരം സ്യൂട്കേസുകളാണ് ബാല്ലിസ്റ്റിക് സ്യൂട്ട്കേസുകൾ. നിരവധി ആയുധനിർമാണ കമ്പനികള്‍ ഇത്തരം സ്യൂട്കേസുകൾ കെവ്‌ലാർ (ബുള്ളറ്റ് പ്രൂഫ് നിർമാണത്തിനുപയോഗിക്കുന്ന) പോലെയുള്ളവയാൽ നിർമിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങളെ നേരിടാനുള്ളതാണ് ഈ സ്യൂട്കേസുകൾ.
ഒരാക്രമണമുണ്ടായാൽ ഒരു ബട്ടണമർത്തിയാൽ സെക്കന്റുകള്‍ക്കുള്ളിൽ മടക്കുകൾ നിവർന്ന് ബുള്ളറ്റുകളിൽ നിന്നും മറ്റും എന്‍ഐജി ലെവൽ 3 സുരക്ഷ ഈ സ്യൂട്ട്കേസ് ഉറപ്പുവരുത്തും. വിവിഐപിയെ വാഹനത്തിനുള്ളിൽ കയറ്റുകയോ സുരക്ഷിത സ്ഥാനത്തെത്തിക്കുകയോ ചെയ്യുന്നതിനൊപ്പം ഈ ബ്രീഫ്കെയ്സിലെ അറകൾക്കുള്ളിൽ ആയുധങ്ങൾ ഒളിപ്പിക്കുകയും ആവശ്യാനുസരണം പുറത്തെടുക്കുകയും ചെയ്യാം.
പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവർ എവിടെ ആയിരുന്നാലും സുരക്ഷ ഒരുക്കുന്ന ചുമതല എസ്പിജിക്കാണ്. മികച്ച പരിശീലനവും അത്യാധുനിക ആയുധങ്ങളുമുള്ള ഈ വിഭാഗം രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷാ സേനയാണ്. ആയുധങ്ങളുപയോഗിച്ച് തിരിച്ചുള്ള ആക്രമണത്തിനൊപ്പം വിവിഐപികളെ സംരക്ഷിക്കുകയെന്ന ദൗത്യം നിറവേറ്റാനുള്ള സന്നാഹങ്ങളെല്ലാം എസ്പിജിയുടെ കൈവശമുണ്ട്.
എന്നാൽ 1988ലെ എസ്പിജി ആക്ട് പ്രകാരം എസ്പിജിയുടെ സുരക്ഷാ കാര്യങ്ങളും രഹസ്യങ്ങളും അതിലെ ഉദ്യോഗസ്ഥർ പരസ്യമാക്കുന്നത് തടഞ്ഞിരിക്കുന്നതിനാൽ ഔദ്യോഗികമായി സുരക്ഷാ രഹസ്യങ്ങളൊന്നും തന്നെ സൈനികർ പുറത്തുപറയാറില്ല. ഇതിനാൽത്തന്നെ ആ ബ്രീഫ്കെയ്സ് കാണുന്നവരിലെല്ലാം കൗതുകമുണർത്തിക്കൊണ്ടിരിക്കും.