റിസർവ് ബാങ്കിൽ നിന്നെന്ന വ്യാജേന ഫോണിൽ ഒടിപി നമ്പർ ചോദിച്ചറിഞ്ഞു പെൻഷൻകാരായ ദമ്പതിമാരുടെ അക്കൗണ്ടിൽ നിന്ന് 1.96 ലക്ഷം രൂപ തട്ടിയെടുത്തു. ചെങ്ങന്നൂർ കീഴ്ചേരിമേൽ ശ്രീകോവിൽ ശ്രീധരൻ നായരുടെയും ഭാര്യ സൂസന്റെയും ഇന്ത്യൻ ബാങ്ക് ചെങ്ങന്നൂർ ശാഖയിലെ പെൻഷൻ അക്കൗണ്ടുകളിലെ പണമാണ് ഓൺലൈൻ വഴി അജ്ഞാതർ തട്ടിയെടുത്തത്. ശ്രീധരൻ നായർ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി മുൻ ജീവനക്കാരനും സൂസൻ റിട്ട. അധ്യാപികയുമാണ്. ഇവരുടെ മകൻ ദീപു അയർലൻഡിലാണ്.
കാനഡയിലുള്ള മകൾ ദിവ്യക്കൊപ്പം ആറു മാസത്തോളം താമസിച്ച ശേഷം കഴിഞ്ഞ 23നു നാട്ടിലെത്തിയ ദമ്പതികൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണു വീട്ടിലെ ലാൻഡ് ഫോണിൽ വിളിയെത്തിയത്. റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫിസിൽ നിന്നാണെന്നാണു വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഇംഗ്ലിഷിൽ സ്ഫുടമായി സംസാരിച്ചയാൾ ഇരുവരുടെയും അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും ആറു മാസമായി എടിഎം കാർഡുകൾ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു.
അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നു പറഞ്ഞതോടെ ഇരുവരും മൊബൈൽ ഫോണിൽ ലഭിച്ച തങ്ങളുടെ വൺടൈം പാസ്‌വേഡ് (ഒടിപി) കൈമാറുകയായിരുന്നു. അൽപനേരത്തിനകം അക്കൗണ്ടുകളിൽ നിന്നു 98,000 രൂപ വീതം പിൻവലിച്ചതായി എസ്എംഎസ് ലഭിച്ചപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇന്ത്യൻ ബാങ്ക് ശാഖയിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു ദമ്പതികൾ പറഞ്ഞു. വിളിച്ച ഫോൺ നമ്പറുകളിലേക്കു തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസിൽ പരാതി നൽകി. ജാർഖണ്ഡിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ ആകാം കോൾ വന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.