മായൻ സംസ്ക്കാരം എന്നും നിഗൂഢതകൾ നിറഞ്ഞതാണ്. ലോകാവസാന പ്രവചനങ്ങളും കണ്ടുപിടിത്തങ്ങളും സംസ്ക്കാരത്തിലെ വ്യത്യസ്തതകളും കൊണ്ട് ഇന്നും അമ്പരപ്പിക്കുന്ന ഗോത്രം. ഇത്തവണ ചരിത്രകാരന്മാർ തപ്പിയെടുത്തത് ക്രൂരമായ മായൻ കായികയിനത്തെക്കുറിച്ചാണ്.
ബെലിസിലെ മായൻ നഗരമായ ഫോർട്രസ് മൗണ്ടൈൻ വെല്ലിൽ നിന്ന് കണ്ടെടുത്ത ശിലാഫലകങ്ങളിലാണ് ചോര ചിന്തുന്ന കളിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. എഡി 600 നും 800 നുമിടയിൽ കൊത്തിവച്ചതാണ് ഇവയെന്ന് ചരിത്രകാരന്മാർ കരുതുന്നു.
കളിക്കാർക്ക് സുരക്ഷാകവചവും ഒമ്പതു കൈകളുടെ ശക്തിയുള്ള ആയുധവുമുണ്ടാകും. രണ്ടാഴ്ചയാണ് മൽസരത്തിന്റെ കാലയളവ്. സംഘങ്ങളായാണ് മൽസരത്തിൽ പങ്കെടുക്കുക. ബോൾ പ്ലെയേഴ്സ് എന്നാണ് ഇവരെ വിളിക്കുന്നത്.
വടക്കൻ പാട്ടിലെ കളരിയ്ക്ക് സമാനമാണ് ഈ പോരാട്ടം. എന്നാൽ, ഇവിടെ വലിയൊരു വ്യത്യാസമുണ്ട്. നമ്മൾ പട്ടും വളയും കൊടുത്ത് വിജയിയെ അനുമോദിച്ചപ്പോൾ മായന്മാർ വിജയിച്ച ടീമിന്റെ തലവനെ ബലികൊടുക്കുകയാണ് ചെയ്തത്. ഈ ബലിയെ അഭിമാനമായാണ് ഒാരോ വീരന്മാരും കണ്ടത്.
3000 വർഷത്തോളം മധ്യഅമേരിക്കയിൽ നിലകൊണ്ട മായൻ സംസ്ക്കാരം 2012 ലാണ് വാർത്തകളിലേറെ നിറഞ്ഞത്. മായൻ കലണ്ടറും ലോകാവസാനവുമായിരുന്നു അന്നത്തെ ചർച്ചാ വിഷയം.