കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാണ് പഴഞ്ചൊല്ല്. മൃഗശാലയില്‍ മൃഗങ്ങളെ തൊടരുതെന്നും അവയ്ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ സന്ദര്‍ശനവേളകളില്‍ നാം പതിവായി കാണാറുമുണ്ട് വായിക്കാറുമുണ്ട്. എന്നാല്‍ഇതെല്ലാമവഗണിച്ച് പലപ്പോഴും മൃഗങ്ങളെ തൊടാനും അവയ്ക്കു ഭക്ഷണം നൽകാനുമെല്ലാം പലരും ശ്രമിക്കാറുണ്ട്. ഇതൊക്കെ വലിയ അപകടങ്ങളും വരുത്തിവയ്ക്കാറുണ്ട്. അതുതന്നെയാണ് റഗ്ബി താരമായ സ്കോട്ട് ബാഡ്വിനും പറ്റിയത്.
വെയില്‍സ് യൂണിയന്‍ എന്ന രാജ്യാന്തര റഗ്ബി ടീമിലെ മുഖ്യ കളിക്കാരില്‍ ഒരാളാണ് സ്കോട്ട്. ദക്ഷിണാഫ്രിക്കയില്‍ മത്സരത്തിനൊയെത്തിയപ്പോഴാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിംഹങ്ങളെ വളര്‍ത്തുന്ന പാര്‍ക്ക് സന്ദര്‍ശിച്ചത്. ജോഹന്നാസ് ബര്‍ഗിനു സമീപമുള്ള മൊബാന ഗെയിംലോഡ്ജിലെ ലയൺ പാര്‍ക്കിലായിരുന്നു ഇവർ സന്ദര്‍ശനം നടത്തിയത്.
വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ പൂച്ചക്കുട്ടിയെപ്പോല പതുങ്ങിക്കിടന്ന സിംഹത്തെ കണ്ടപ്പോള്‍ തോന്നിയ ഓമനത്തമാണ് സ്കോട്ടിന് വിനയായത്. ഒറ്റനോട്ടത്തിൽ കുഴപ്പക്കാരനല്ലെന്നു തോന്നിയ സിംഹത്തെ ഒന്നു തലോടിയേക്കാമെന്ന് സ്കോട്ടും സഹപ്രവര്‍ത്തകരിലൊരാളും കരുതി. തന്‍റെ സ്നേഹം ലോകത്തെ കാണിക്കാനായി സിംഹത്തെ തലോടുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ മറ്റൊരു സുഹൃത്തിനു നിർദ്ദേശവും നൽകിയിട്ടായിരുന്നു ഇവരുടെ പ്രകടനം.
എന്നാല്‍ സിംഹത്തിന് ഈ സ്നേഹ പ്രകടനം അത്ര രസിച്ചില്ലെന്നു മാത്രമല്ല തന്റെ നീരസം അതു പ്രകടിപ്പിക്കുകയും ചെയ്തു. സ്കോട്ടിന്‍റെ കയ്യില്‍ കയറി കടിച്ചു കുടഞ്ഞാണ് സിംഹം തന്റെ രോഷം പ്രകടിപ്പിച്ചത്. ഭാഗ്യം നിമിഷങ്ങൾക്കകം സിംഹം കൈയിലെ പിടിവിട്ടതിനാൽ രണ്ട് സ്റ്റിച്ചില്‍ സ്കോട്ടിന്‍റെ മുറിവ് ഒതുങ്ങി. ഇല്ലെങ്കില്‍ സ്കോട്ടിന്‍റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പ്രാപ്തമായിരുന്നു ആ മണ്ടത്തരം.
സ്കോട്ട് തന്നെ തന്‍റെ കയ്യില്‍ സിംഹം കടിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പരിക്കു മൂലം കളിക്കാന്‍ കഴിയാത്തത്തിനു മാപ്പു പറയുന്നതിനൊപ്പം താന്‍ ചെയ്ത മണ്ടത്തരം മറ്റാരും ആവര്‍ത്തിക്കരുതെന്നു കൂടി അഭ്യര്‍ത്ഥിക്കുന്നുണ്ട് താരം. എന്തായാലും മൃഗശാല സന്ദർശിക്കുന്നവർക്ക് ഒരു പാഠമാണ് സ്കോട്ടിനു പറ്റിയ അബദ്ധം.