രാവിലെ ആവി പറക്കുന്ന ഒരു കപ്പ് ചായ ഇല്ലാതെ പലർക്കും ഒരു ദിവസം പൂർണമാകില്ല. സംഗതി ഉൻമേഷം തരുന്നതാണെങ്കിലും കാപ്പിയെക്കുറിച്ച് ദോഷവശങ്ങളും ചിലർ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ അത്തരം വാർത്തകളെ ഇനി ആവിയാക്കിക്കളയാം. ഇതാ കാപ്പിക്കുടിയൻമാർക്ക് ഒരു ഉൻമേഷവാർത്ത
ദിവസവും 4 കാപ്പി വരെ കുടിക്കുന്നവർക്ക് നേരത്തെ മരിക്കാനുള്ള സാധ്യത 64% കുറവാണെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 20,000 പേരിലാണ് പഠനം നടത്തിയത്. കാപ്പി കുടിക്കുന്നവരിൽ അൽഷിമേഴ്സ്, സ്കിൻ കാൻസർ, പ്രമേഹം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറവാണെന്നു പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാപ്പിക്കുരുവിലെ ഓക്സിഡൻസിന്റെ സാന്നിദ്ധ്യമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്
എന്നാൽ ഇങ്ങനെ പുകഴ്ത്തുന്നത് കാപ്പി വിരോധികൾക്ക് അത്ര പിടിച്ചിട്ടില്ല. ശാസ്ത്രീയമായി തന്നെ അവർ ഈ വാദത്തെ എതിർക്കുന്നു. കാപ്പിയിലെ കഫീൻ പ്രശ്നക്കാരനാണെന്നാണ് ഇക്കൂട്ടരുടെ വാദം. ഒരു കപ്പ് കാപ്പിയിൽ 200 മില്ലിഗ്രാം കഫീനാണ് ഉണ്ടാകുക. അതിനാൽ ഗർഭിണികളും ഹൃദ്രോഗികളും, രക്തസമ്മർദ്ദമുള്ളവരും ഒരു കപ്പിൽ കൂടുതൽ കാപ്പി കുടിച്ചാല്‍ രോഗം മൂർച്ഛിക്കുമെന്നാണ് ഇവരുടെ വാദം. കഫീൻ കൂടുതലായാൽ ശരീരത്തിലെ കാൽസ്യവും നഷ്ടപ്പെടുമെന്ന് ഇവർ പറയുന്നു.
കാപ്പി നല്ലതാണോ ചീത്തതാണോ എന്ന വാദം മുറുകുന്നതിനിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാപ്പി ഒരു ഭീകരനാകില്ലെന്നും പറയുന്നവരുണ്ട്. കാപ്പിയിലെ ക്രീമും പഞ്ചസാരയും ഒഴിവാക്കുകയും ഫിൽട്ടർ ചെയ്തത് മാത്രം കുടിക്കുകയും ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ പേടിക്കേണ്ടെന്നാണ് ഇവരുടെ വാദം.