മുപ്പതു വർഷം രാജ്യത്തെ സേവിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സൈനികന് ഇതിലേറെ അപമാനം കിട്ടാനില്ല. ഗുവാഹത്തിയിൽനിന്ന് 70 കിലോമീറ്റർ ദൂരെ സായ്‌ഗാവിൽ താമസിക്കുന്ന മുഹമ്മദ് അസ്മൽ ഹക്കിനാണ് അധികാരികളിൽനിന്ന് ഈ ദുർവിധി നേരിടേണ്ടി വന്നത്.
‘നിങ്ങൾ ഏതു രാജ്യക്കാരനാണ്?’ എന്ന നിർണായക ചോദ്യം ചോദിച്ച അസം പൊലീസ്, മുഹമ്മദ് അസ്മൽ ഹക്കിനെ ബംഗ്ലദേശുകാരനാണെന്നു മുദ്ര കുത്തി കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ നിന്നു വിരമിച്ചത്. 1986 സെപ്റ്റംബറിലാണ് മെക്കാനിക്കൽ എൻജിനീയറായി അസ്മൽ സേനയിൽ ചേരുന്നത്. ജൂനിയർ കമ്മിഷൻഡ് ഓഫിസറായിരിക്കെയായിരുന്നു വിരമിക്കൽ. സൈന്യത്തിൽ ചേരുന്നതിനു മുൻപു പൊലീസ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയായിരുന്നു റിക്രൂട്ട്മെന്റ്. അന്നുതന്നെ രേഖകളെല്ലാം പരിശോധിച്ച് ഇന്ത്യൻ പൗരനാണെന്നു തെളിഞ്ഞതുമാണ്.
പിന്നീട് രാജ്യസേവനത്തിന്റെ 30 വർഷത്തിനു ശേഷം ഇപ്പോൾ പൗരത്വം തെളിയിക്കേണ്ടി വന്നത് തികച്ചും അപമാനകരമായ സംഭവമാണെന്ന് അസ്മൽ ഹഖ് പ്രതികരിച്ചു. ഇതു തന്നെ ഏറെ സങ്കടപ്പെടുത്തിയതായും ആത്മാവിനെത്തന്നെ തകർക്കുന്ന നീക്കമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലും ഇന്ത്യ–ചൈന അതിർത്തിയിലും ലഖ്നൗവിലും ക്വാട്ടയിലുമെല്ലാം വിവിധ സാങ്കേതികവകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട് അസ്മൽ. മികച്ച സേവനത്തിനുള്ള സൈന്യത്തിന്റെ അംഗീകാരവും സ്വന്തമാക്കിയിട്ടുണ്ട്. അസം വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പോടെയാണ് അസ്മലിന്റെ മകൻ ഡെറാഡൂണിലെ സൈനിക കോളജിൽ പഠിക്കുന്നത്.
2012ൽ അസ്മലിന്റെ ഭാര്യ മുംതാസ് ബീഗത്തിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. ആ സമയത്തും രേഖകളുമായി ട്രിബ്യൂണലിനു മുന്നിലെത്തിയാണ് ഇന്ത്യൻ പൗരത്വം തെളിയിച്ചത്. അന്നും അസ്‌മലിന്റെ രേഖകൾ ട്രിബ്യൂണൽ പരിശോധിച്ച് അംഗീകരിച്ചതാണ്. ആ സമയം ചണ്ഡിഗഢിലായിരുന്നു അദ്ദേഹത്തെ സൈന്യം നിയോഗിച്ചിരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് അസമിൽ അധികാരത്തിലെത്തുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാരുടെ കടന്നുകയറ്റം തടയുമെന്നു വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി 262 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ സുരക്ഷയും ശക്തമാക്കി.
എന്നാൽ അതോടൊപ്പം അസം നിവാസികളെയും പൊലീസ് സംശയത്തിന്റെ നിഴലില്‍ നിർത്തുകയും ചോദ്യംചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായി. ഒട്ടേറെപ്പേർക്കു ഫോറിനേഴ്സ് ട്രിബ്യൂണലിനു മുന്നിൽ ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടി വന്നു. ഇക്കൂട്ടത്തിലാണ് ട്രിബ്യൂണലിന്റെ നോട്ടിസ് അസ്മൽ ഹഖിനും ലഭിക്കുന്നത്.
‘സംശയിക്കപ്പെടുന്ന വോട്ടർ’മാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരുള്ളതെന്നും ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന രേഖകളുമായി കോടതിക്കു മുൻപാകെ ഹാജരാകണമെന്നുമായിരുന്നു ആവശ്യം. അസ്മലിന്റെ കേസിൽ ട്രിബ്യൂണൽ ഒക്ടോബർ 13ന് വാദം കേൾക്കും. സെപ്റ്റംബർ 11ന് ആയിരുന്നു ആദ്യം ഹാജരാകേണ്ടിയിരുന്നത്. എന്നാൽ നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ സാധിച്ചില്ല.
അതേസമയം, സംഭവം സമൂഹമാധ്യമങ്ങളില്‍ വൻ ചർച്ചയായിരിക്കുകയാണ്. ഒട്ടേറെപ്പേരാണ് അസ്മലിനു പിന്തുണയുമായി എത്തിയിരിക്കുന്നത്. അസം പൊലീസിനു നേരെയും കനത്ത വിമർശനമാണ്. ഒരു സൈനികനു നേരെ ഇങ്ങനെയാണെങ്കിൽ സംസ്ഥാനത്തെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു