വൈവയ്ക്കിടയിൽ സാറിന്റെ മുമ്പിലിരുന്ന ബിസ്കറ്റ് ചമ്മൽ ഇല്ലാതെ എടുത്തുകഴിക്കുന്ന ഓംശാന്തി ഓശാനയിലെ നസ്രിയയെ ഓർമയില്ലേ? അതുപോലെ ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമമായ കോറയിൽ വൈറലായിരിക്കുന്നത്. അഭിമുഖത്തിന്റെ ഇടയിലെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കാമോ എന്ന ചോദ്യത്തിന് അക്ഷയ്‌കാന്ത് എന്ന യുവാവ് നൽകിയ ഉത്തരമാണ് സിനിമയെ ഓർമിപ്പിക്കുന്നത്.
‘‘ഏകദേശം പന്ത്രണ്ട് മണിയോടെയാണ് എന്റെ സിജിപിഎയുടെ ആദ്യഘട്ട അഭിമുഖം തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെ അവസാനിച്ച് ഒട്ടും ഇടവേളയില്ലാതെ രണ്ടാമത്തെ ഘട്ടം ആരംഭിച്ചു. അത് തീരുമ്പോൾ സമയം ആറു മണിയായിരുന്നു. ഇതിന്റെയിടെ ഭക്ഷണം കഴിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല, രണ്ടാം ഘട്ടം കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന് കരുതിയപ്പോഴേക്കും മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം ഉടൻ ആരംഭിക്കുമെന്ന അറിയിപ്പു വന്നു. എന്നെ വിളിക്കുമ്പോഴേയ്ക്കും സമയം എട്ടുമണിയായി. വിശന്ന് കുടലു കരിഞ്ഞാണ് ഇന്റർവ്യൂബോർഡിനു മുന്നിൽ എത്തുന്നത്.
ഞാൻ നോക്കുമ്പോൾ ചോദ്യകർത്താവിന്റെ മുമ്പിലുള്ള പ്ലെയിറ്റിൽ പേസ്ട്രി കണ്ടു. എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായിരുന്നു പെയ്സ്ട്രി. കമ്പനിയുടെ തത്ത്വങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമൊക്കെ അവർ ചോദ്യങ്ങൾ ചോദിക്കുമ്പോഴും എന്റെ മനസ് ആ പെയ്സ്ട്രിയിലായിരുന്നു. അത്രയധികം വിശപ്പ് ഉണ്ടായിരുന്നു. അവസാനത്തെ ചോദ്യത്തിലേക്ക് അവർ കടന്നു - എന്തുകൊണ്ട് നിങ്ങളെ ഇവിടെ നിയമിക്കണം എന്ന്? ഞാൻ ഏറ്റവും വെറുക്കുന്ന ചോദ്യത്തിൽ ഒന്നാണത്. ഈ ചോദ്യം ചോദിച്ചു കഴിഞ്ഞപ്പോഴേക്കും കൊതി അടക്കാനാവാതെ ബോസിന്റെ പ്ലെയിറ്റിൽ നിന്നും പെസ്ട്രി എടുത്ത് ഞാൻ കഴിച്ചു. മുമ്പിലിരുന്നു ഒരു ഗ്ലാസ്‌വെള്ളവും കുടിച്ചു. 90 സെക്കൻഡോളമെടുത്തു കഴിച്ചുതീർക്കാൻ. അതിനുശേഷം ഞാൻ ഉത്തരം പറഞ്ഞു.
നിങ്ങൾ എനിക്ക് ഇവിടെ ജോലി തന്നാൽ, കമ്പനിയ്ക്കുവേണ്ടി ഇതു പോലെയുള്ള മികച്ച അവസരങ്ങൾ കൈക്കലാക്കാൻ ഞാൻ മടിച്ചു നിൽക്കില്ല. മികച്ചതെന്ന് തോന്നുന്നതിനെ ആത്മവിശ്വാസത്തോടെ നേടിത്തരാൻ എനിക്ക് സാധിക്കും. ഇപ്പോൾ തന്നെ മടികൂടാതെ നിങ്ങളുടെ മുമ്പിലുള്ള പെയ്സ്ട്രി ഞാൻ എടുത്തു കഴിച്ചില്ലേ അതുപോലെ. ഇതോടൊപ്പം ബോർഡ്മീറ്റിങ്ങുകൾക്ക് എന്നെ വിടുമ്പോൾ നിങ്ങൾക്ക് അവരോട് പറയാം- ഇയാളുടെ മുമ്പിൽ നിന്നു ഭക്ഷണം മാറ്റിവച്ചോളൂ, അല്ലെങ്കിൽ യാതൊരുമടിയുമില്ലാതെ എടുത്തുകഴിക്കുമെന്ന്. മുഷിപ്പിക്കുന്ന ബോർഡ് മീറ്റിങ്ങുകളെ എന്റെ സാന്നിധ്യത്തിലൂടെ രസകരമാക്കാൻ സാധിക്കും. ജോലി ലഭിക്കില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ആ സമയത്തെ മറുപടി ബോർഡ് അംഗങ്ങൾക്ക് ഇഷ്ടമായി. ജോലി അപേക്ഷയുമായി എത്തിയവരുടെ കൂട്ടത്തിൽ നിന്നു ഞാന്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്’’.
അക്ഷയ്‌യുടെ മനസാന്നിധ്യത്തെ നിരവധിപ്പേരാണ് കോറയിൽ പ്രശംസിച്ചിരിക്കുന്നത്. രസകരമായ ഈ അഭിമുഖ അനുഭവം ഒരുപാടുപേർ പങ്കുവെയ്ക്കുകയും ചെയ്തു.