കോട്ടയം∙ മറുനാട്ടിലേക്കുള്ള ജോലിക്കപേക്ഷിച്ച് കബളിക്കപ്പെട്ട നായകനും, പണം തട്ടിച്ചു മുങ്ങുന്ന ഗഫൂര്‍ക്കമാരും. ഒരു കാലഘട്ടത്തിലിറങ്ങുന്ന പല സിനിമകളിലെയും കഥയുടെ ചുരുക്കം ഇതായിരുന്നു. ജോലിത്തട്ടിപ്പിന്റെ ഇത്തരം നിരവധി സിനിമകൾ കണ്ട് നാം ചിരിച്ചിട്ടുണ്ട്. എന്നാൽ വീടിന്റെ ആധാരംവരെ പണയം വച്ചുവരെ പണി തേടിയിറങ്ങിയവർക്ക് 'പണി' കൊടുക്കാൻ കച്ചകെട്ടിയിറങ്ങിയ നിരവധി ഗഫൂർക്കമാര്‍ നമ്മുടെ പരിസരങ്ങളിൽ പിടിതരാതെ കറങ്ങി നടക്കുന്നുണ്ട്.
വാഗ്ദാനങ്ങളൊക്കെ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമായെന്നു മാത്രം. എന്തിനും ഏതിനും ഫേക്കുകളുള്ള ഇക്കാലത്ത് വ്യാജ നിയമന ഉത്തരവ് വരെ നിമിഷങ്ങൾ കൊണ്ടാണ് ഇവരുണ്ടാക്കുന്നത്. വിദേശ ജോലിക്കു മാത്രമല്ല, ഇപ്പോൾ പ്രിയം സർക്കാർ ജോലികൾക്കുമുണ്ട്. ഈ സാധ്യതകൾ തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകാർ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ജോലി കിട്ടാൻ പിൻവാതിലുകള്‍ തേടുന്നവരേ ഈ കഥകൾ ഒന്നു കേട്ടോളൂ.. രാഷ്ട്രപതിഭവനിൽ ജോലി വാഗ്ദാനം രാഷ്ട്രപതി ഭവനിൽ ഡ്രൈവർ ഉൾപ്പടെയുള്ള ജോലികൾ, മുടക്കേണ്ടത് 3 ലക്ഷം വരെ– ഇതായിരുന്നു വാഗ്ദാനം. ഡൽഹിലേക്കുള്ള ടിക്കറ്റും നിയമന ഉത്തരവും പണം കൊടുക്കുന്നതിനുമുമ്പ് കയ്യിലെത്തി, വളരെ പ്രതീക്ഷകളോടെ അടുത്തദിവസം മുതൽ റെയ്സീന കുന്നുകളിലൂടെ വാഹനമോടിക്കാമെന്ന സ്വപ്നം കണ്ട് രാജ്യതലസ്ഥാനത്തെത്തി ഏതാനും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കിയാല്‍ ജോലിയിൽ പ്രവേശിപ്പിക്കാമെന്നും പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ആവശ്യപ്പെട്ടു.