‘ഇന്ത്യൻ മഹാസമുദ്രത്തിൽ ഡിസംബർ 31ന് ഒരു വലിയ ഭൂകമ്പം ഉണ്ടാകും, കരുതിയിരിക്കുക’ ഇത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലും സാമൂഹ്യമാധ്യമങ്ങളിലും കറങ്ങി നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇൗ ‘മുന്നറിയിപ്പുകൾ’ ചിരിച്ചു തള്ളുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാകുമോയെന്നും അതോറിറ്റി പരിശോധിക്കുന്നു. ഭൂകമ്പം ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പിച്ചു പറയും? ജനങ്ങളുടെ സംശയങ്ങൾക്ക് അവസാനമില്ല.‘ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും. അതു മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോഴില്ല’–ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
വ്യാജ സന്ദേശങ്ങളുടെ കാലത്ത് ഭൂകമ്പത്തെക്കുറിച്ചും അവ നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ സംവിധാനങ്ങളെക്കുറിച്ചും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ ലൂക്കോസ് കുരിയാക്കോസ് സംസാരിക്കുന്നു..
കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. കേരളത്തില്‍ പരമാവധി പ്രതീക്ഷിക്കുന്ന തീവ്രത: 6.5 റിക്ടര്‍ സ്കെയിൽ (ഇത് ഭൂകമ്പമാപിനി ഉപയോഗിച്ച് അളക്കുന്നു). റിക്ടര്‍ അളവുകോല്‍ ഇപ്പോള്‍ കാലഹരണപ്പെട്ടു. നിലവില്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത് മൊമന്റ് മാഗ്നിറ്റ്യൂഡ് അളവുകോല്‍ ആണ്.