യെമനിലെ ഏഡനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനോടു, കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടുകൊള്ളാൻ ഭീകരർ തന്നെ നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. തടവിലാക്കിയ അജ്ഞാത സ്ഥലത്തു കാവൽ നിന്നവരിൽ രണ്ടുപേരാണു രക്ഷപ്പെടാൻ സഹായിക്കാമെന്നു ഫാ. ടോമിനോടു വാഗ്ദാനം ചെയ്തത്.
എന്നാൽ, അങ്ങനെ രക്ഷപ്പെടാൻ ഉദ്ദേശ്യമില്ലെന്നും ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കിൽ മാത്രം മതിയെന്നും ഭീകരരോടു മറുപടി നൽകി. അവസരം കിട്ടിയാൽ ഓടിപ്പോകുമോ എന്നറിയാൻ ഭീകരർ തന്നെ ഒരുക്കിയ പരീക്ഷണമായിരുന്നു ഒളിച്ചോട്ട നിർദേശമെന്നു പിന്നീടു വ്യക്തമായി.
പിടിയിലായ ആദ്യ ദിവസങ്ങളിൽ കൈകാലുകൾ ബന്ധിച്ചിരുന്നെങ്കിലും ഈ സംഭവത്തിനു ശേഷം ബന്ധനം ഒഴിവാക്കിയെന്നും ഫാ. ടോം പറഞ്ഞു – ഭീകരരുടെ തടവറയിൽ 556 രാപകലുകൾ കഴിഞ്ഞതിന്റെ സംഭ്രമജനകമായ വിശദാംശങ്ങളാണ് ‘മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാ. ടോം ഉഴുന്നാലിൽ വിശദീകരിച്ചത്. ഒന്നര വർഷം ഭീകരരുടെ തടവറയിൽ കഴിഞ്ഞ ശേഷം ഈ മാസം 12ന് മോചിതനായ ഫാ. ടോം, ഒരു മാധ്യമപ്രവർത്തകനു നൽകുന്ന ആദ്യ അഭിമുഖമാണിത്.
വത്തിക്കാന്റെയും സലേഷ്യൻ സമൂഹത്തിന്റെയും അനുവാദത്തോടെയുള്ള ആദ്യ ഔദ്യോഗിക അഭിമുഖം കൂടിയായ ഇത് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും റോമിൽ വയാ ഡെല്ലാ പിസാനയിൽ സലേഷ്യൻ സമൂഹത്തിന്റെ ആസ്ഥാനത്തുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണു പൂർത്തിയാക്കിയത്. തടവറയിൽനിന്നു മോചിതനായ ഫാ. ടോം ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും.
മോചനത്തിനുള്ള ആദ്യശ്രമം ഈ മാസം 10ന് പരാജയപ്പെട്ടതായും അഭിമുഖത്തിൽ ഫാ. ടോം വെളിപ്പെടുത്തി. അന്ന്, അതിരാവിലെ കുളിച്ചു തയാറാവാൻ ഫാ. ടോമിനോട് ഭീകരർ ആവശ്യപ്പെട്ടു; ഒരു ജോടി വസ്ത്രവും നൽകി. കണ്ണുകെട്ടി വാഹനത്തിൽ കയറ്റി ഏതാനും മണിക്കൂറുകൾ യാത്ര ചെയ്തു. എവിടെയോ ഒരു സ്ഥലത്ത് ഏറെ നേരം കാത്തിരുന്നു. നിശ്ചയിച്ചുറപ്പിച്ച ഏതോ ഒരു കടമ്പ പൂർത്തിയായില്ല. ഫാ. ടോമിനെ കൊണ്ടുപോകാൻ ആരും എത്തിയില്ല. കുറേനേരം കാത്തിരുന്ന ശേഷം പഴയ താവളത്തിലേക്കു മടക്കം.
മോചനം പിന്നെയും അകലെയെന്ന സൂചനകൾക്കിടയിൽ അന്നു രാത്രിതന്നെ വീണ്ടും യാത്ര; കണ്ണു മൂടിക്കെട്ടിത്തന്നെ. ഏറെയും മരുഭൂമിയിലൂടെ. പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ ഫാ. ടോമിനെ മറ്റാർക്കോ കൈമാറി. പിന്നീട് അവർക്കൊപ്പമായി യാത്ര. അർധരാത്രി പിന്നിട്ടപ്പോൾ കൂടെയുള്ളവർ ഫാ. ടോമിനോട് പറഞ്ഞു – നാം ഒമാനിലേക്കു കടന്നിരിക്കുന്നു. പിന്നെ വിമാനത്തിൽ മസ്കത്തിലേക്ക്. മൂടിക്കെട്ടിയ കണ്ണുകൾ സ്വതന്ത്രമായി; മസ്കത്തിൽ പറന്നിറങ്ങിയ വിമാനത്തിൽനിന്ന് വേച്ചു വേച്ച്, ലോകത്തിനു മുന്നിലേക്ക് ഫാ. ടോം നടന്നിറങ്ങി.