രണ്ട് കൂറ്റന്‍ വിമാനങ്ങള്‍ ചേര്‍ത്തുവെച്ചതു പോലുള്ള രൂപമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ സ്ട്രാറ്റോലോഞ്ചിന്. ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പമുണ്ട് ഈ കൂറ്റന്‍ വിമാനത്തിന്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.
നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്. ഇവയുടെ വിജയകരമായ പരീക്ഷണമാണ് അവസാനമായി നടന്നത്. റോക്കറ്റുകളെ ആകാശമധ്യത്തില്‍ നിന്ന് വിക്ഷേപിക്കുകയെന്ന ഭ്രാന്തന്‍ ആശയത്തിന് പിന്നില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനാണ്. കുറഞ്ഞ ചെലവിലും അതിവേഗത്തിലും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുകയെന്നതാണ് സ്ട്രാറ്റോലോഞ്ച് എന്ന സ്വപ്‌ന ഭീമന് പിന്നില്‍.
ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ ഒത്ത നടുക്ക് സ്ട്രാറ്റോലോഞ്ച് നിര്‍ത്തിയിട്ടാല്‍ ഗോൾ പോസ്റ്റിന് പുറത്തേക്ക് ഇരു ചിറകുകളും 12.5 അടിയോളം നീണ്ടുനില്‍ക്കും. 24 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ ഇവക്കാകും. നേരത്തെ 2016ല്‍ പരീക്ഷണ പറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് 2019 വരെയാകാന്‍ സാധ്യതയുണ്ട്.