ഗർഭത്തിന്റെ 22–ാം ആഴ്ച അവൻ ഭൂമിലേക്കു പിറന്നു വീണപ്പോൾ അവന്റെ ഭാരം 610 ഗ്രാം മാത്രമായിരുന്നു. നാലരമാസം ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അവനിപ്പോൾ 3.72 കിലോ ഭാരമുണ്ട്. പൂർണ്ണവളർച്ച എത്തും മുമ്പ് ഇന്ത്യയിൽ ജനിച്ച ആദ്യത്തെ കുഞ്ഞിന്റെ കഥ ശ്വാസമടക്കിപ്പിടിച്ചേ കേട്ടിരിക്കാനാവുകയുള്ളൂ. മുംബെയിലെ ബാന്ദ്രയിലുള്ള ദമ്പതികളുടെ മകൻ നിർവാൺ ആണ് ശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗർഭത്തിന്റെ 22–ാം ആഴ്ച പിറന്നത്.
ശ്വാസകോശവും തലച്ചോറുമൊന്നും പൂർണ്ണവളർച്ചയെത്താതെ പിറന്ന ആ കുഞ്ഞ് നാലരമാസത്തോളമാണ് ഐസിയുവിൽ കിടന്നത്. ആദ്യത്തെ കുറേനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൻ ശ്വസിച്ചിരുന്നതു പോലും. കുഞ്ഞിന്റെ അതിജീവനത്തെപ്പറ്റി ബയോമെഡിക്കൽ എൻജിനീയർ കൂടിയായ അവന്റെ അമ്മ പറയുന്നതിങ്ങനെ. ''ജീവിതത്തിലേക്ക് ആദ്യമായി ഒരു കുഞ്ഞതിഥി വരുന്നതിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടന്നൊരുദിവസം നട്ടെല്ലുപൊട്ടിപ്പൊളിയുന്നതുപോലെ ഒരു വേദന വന്നത്. അധികം വൈകാതെ എനിക്കു മനസ്സിലായി ഗർഭത്തിന്റെ 22–ാം ആഴ്ചയിൽ ഞാനൊരു കുഞ്ഞിനു ജന്മം നൽകാൻ പോവുകയാണെന്ന്.