കൈവിരലുകളുടെ നിഴലുകളിൽ അദ്ഭുതം തീർക്കുന്ന പ്രഹ്ലാദ് ആചാര്യ തലസ്ഥാനത്ത്. പക്ഷിമൃഗാദികൾ മാത്രമല്ല , ഇന്ത്യാചരിത്രത്തിലെ അതികായർ വരെ , പ്രഹ്ളാദിന്റെ വിരലുകളിൽ നിഴൽച്ചിത്രങ്ങളാകുന്നു. മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനെറ്റിലെത്തിയതാണ് അദ്ദേഹം.
മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ വിവിധഏടുകൾ അനായാസം പ്രഹ്ളാദിന്റെ പത്തുവിരലുകളിൽ വിരിയുന്നു. ഗാന്ധിജി മാത്രമല്ല, ഛത്രപതി ശിവാജി, കുത്തിരപ്പുറത്തുപാഞ്ഞുപോകുന്ന ഝാൻസി റാണി, പട്ടാളത്തൊപ്പിയണിഞ്ഞ നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ്, മീശപിരിക്കുന്ന ചന്ദ്രശേഖർ ആസാദ്, സരോജിനി നായിഡു, മഹാകവി രബീന്ദ്രനാഥ് ടഗോർ , ഗോപാല കൃഷ്ണ ഗോഖലെ, ജവാഹർലാൽ നെഹ്റു എന്തിന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിവരെ നിഴൽരൂപങ്ങളായി തെളിയുന്നു.
യൂറോപ്പിലെയും മധ്യേഷ്യയിലെയും ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ പ്രഹ്ളാദ് ഇന്ത്യാചരിത്രത്തിലെ നായകരെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. ഇരുട്ടുംവെളിച്ചവും ചേരുന്ന ഈ ചേരുവയുടെ അപാരസാധ്യതകൾ അന്വേഷിക്കുകയാണ് ഈ കലാകാരൻ.
നിഴൽക്കൂത്തുകലാകാരന്മാർ സാധാരണ അവതരിപ്പിക്കുന്നത് പക്ഷികളും മൃഗങ്ങളുമാണ്. പ്രഹ്ളാദിന്റെ മായാ ജാദുവിൽ അവയുടെ സകലഭാവങ്ങളും കാണാം. പ്രഹ്ളാദിനെ ഈരംഗത്തെ ഒന്നാമനാക്കിയതും ഈ സമർപണം തന്നെയാണ്.
കർണാടകയിലെ ഉടുപ്പി സ്വദേശിയാണ് ഈ നാൽപ്പതിയാറുകാരൻ. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനെറ്റിൽ പ്രഹ്ളാദിന്റെ ഒരുവിഭാഗമുണ്ട്. മറ്റുള്ളവർ വെളിച്ചത്തിന് പിന്നാലെ പോകുമ്പോൾ പ്രഹ്ളാദ് പിന്തുടരുന്നത് നിഴലുകളെയാണ്. കാരണം ഈ നിഴലുകളാണ് പ്രഹ്ളാദിന്റെ പ്രതിച്ഛായ.