നവരാത്രി ലക്ഷ്യമാക്കി മൂകാംബികയിലേക്ക് പോകുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് കുടജാദ്രി. സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം. പല അപൂർവ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. മലയ്ക്കു ചുറ്റുമുള്ള മഞ്ഞു മൂടിയ കാടുകൾ തേടിയെത്തുന്ന വിശ്വാസികളും സാഹസികരും കുറവല്ല.
സംസ്കൃതത്തിലെ 'കുടകാചലം' എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന നാമമുണ്ടായത്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രമാണ് 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നത്. കുടജാദ്രിയിലേക്ക് പോകാൻ ഏക വാഹന മാർഗം ജീപ്പാണ്. ജീപ്പിൽ കയറി സാഹസിക യാത്രയ്ക്കൊരുങ്ങുമ്പോൾ മലമുകളിലാണ് റോഡ് ഉണ്ട് എന്നൊന്നും കരുതരുത്. പൊന്മുടി പോലെയോ മൂന്നാർ പോലെയോ ചെന്നെത്താൻ പറ്റുന്ന ഒരു സ്ഥലമല്ല കുടജാദ്രി. ഇവിടേക്ക് യാത്ര പുറപ്പെടുന്നവർക്ക് അല്പം വിശ്വാസവും സാഹസികതയും ആവശ്യമാണ്.
കുടജാദ്രിയിലേക്കുള്ളത് മലമ്പാതയാണ് കല്ലും കുഴിയും മാത്രമുള്ള പാത. കല്ലുകളിൽ നിന്നും തെന്നി വലിയ കല്ലുകളിലേക്കും ചെറിയ കുഴികളിൽ നിന്നും വലിയ കുഴികളിലേക്കും ജീപ്പ് ചാഞ്ഞും ചരിഞ്ഞും മലകയറുമ്പോൾ പേടി തോന്നുമെങ്കിലും ഓഫ് റോഡിങ്ങിന്റെ രാജാവാണ് ആ ജീപ്പ് ഡ്രൈവർ എന്ന് പറഞ്ഞു പോകും . പാറക്കെട്ടുകളിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ ചിലപ്പോൾ ജീപ്പ് ഒരു വശത്തേക്ക് വീഴുന്നതുപോലെ ചായും. ചിലപ്പോൾ മുൻവശം പൊങ്ങും. ഒരു ആനയെ മെരുക്കുന്നപോലെ ജീപ്പിനെ മുന്നോട്ട് നയിക്കുന്ന ഡ്രൈവർക്ക് മലയാളം നന്നായി അറിയാം ഇവിടുത്തെ ഡ്രൈവർമാർക്ക് എല്ലാം തന്നെ മലയാളം അറിയാമെന്ന് അദ്ദേഹം പറഞ്ഞ് മനസിലായി.
നെടുങ്കൻ കയറ്റം കയറി മുന്നോട്ട് പോകുമ്പോൾ ചെറിയ രണ്ട് ഗ്രാമങ്ങളിൽ എത്തും. നിട്ടൂരും നഗോഡിയും എന്നാണ് ഇതിന്റെ പേരുകൾ. ചായ, വെള്ളം എന്നിവ സേവിക്കാൻ യാത്രയ്ക്കിടെയുള്ള പോയിന്റും ഈ ഗ്രാമങ്ങളാണ്. അവിടെ നിന്നും യാത്ര പുറപ്പെട്ട് കുടജാദ്രിയിൽ തൊടുമ്പോൾ ഡ്രൈവർ തന്നെ ചില നിർദേശങ്ങൾ നൽകും. എന്തെല്ലാം കാണണം എപ്പോൾ മടങ്ങിയെത്തണം എന്നൊക്കെ.
കുടജാദ്രി മലയിലെ അതിമനോഹര ദൃശ്യങ്ങൾ അതുവരെയുള്ള യാത്ര ദുരിതങ്ങളെ പൂർണമായി തുടച്ചുമാറ്റും. മുകളിലേക്ക് കയറുന്നതിന്റെ തുടക്കത്തിൽ തന്നെ ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. രണ്ട് പൂജാരികൾ വിശ്വാസികളെ കാത്ത് ഇവിടെയുണ്ട് . മുകളിൽ നിന്നും നേരത്തെ എത്തിയ യാത്രക്കാർ തിരികെ വരുന്നുണ്ടായിരുന്നു. മൂടൽ മഞ്ഞ് മൂടിയതിനാൽ ഒന്നും കാണാൻ കഴിയുന്നില്ലെന്ന് പറയുന്നുണ്ടായിരുന്നു. മഴയുള്ളപ്പോഴാണ് സാധാരണ ഇവിടെ മൂടൽ മഞ്ഞ് കൂടുതലായി ഇറങ്ങുന്നത്.
വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠത്തിലെത്താം. ആദിശങ്കരൻ ഇവിടെ ദേവി സാന്നിധ്യം അറിയുകയും തപസിരുന്നുവെന്നുമാണ് ഐതീഹ്യം. രണ്ട് മീറ്റർ വീതിയിലും നീളത്തിലും തീർത്ത കരിങ്കൽ കെട്ടാണ് സർവജ്ഞ പീഠം. ഇതുകണ്ട് ഇടുങ്ങിയ പാതയിലൂടെ താഴേക്ക് ഇറങ്ങിയാണ് ചിത്രമൂലയിലെത്തും. സൂര്യാസ്തമയം കാണാൻ കഴിഞ്ഞാൽ അതൊരു അനുഗ്രഹമാണ് എന്നാൽ തിരികെയുള്ള പോക്ക് രാത്രിയിലാകും എന്നതിനാൽ പലരും അതിന് മെനക്കെടാറില്ല.
കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം ജീപ്പിൽ. ഏകദേശം എട്ടുപേരെയാണ് ജീപ്പിൽ കൊണ്ടുപോകുന്നത്. കൂടുതൽ അംഗങ്ങളെ കൊണ്ടു പോകുന്നവരും കുറവല്ല. പിന്നെയുള്ള ഒരു മാർഗം വനപാതയാണ്. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ ആരംഭ സ്പോട്ടിലെത്താം. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നെറുകയിൽ എത്താൻ കഴിയും.
കാനനപാതയിലൂടെയുള്ള യാത്ര അതിഗംഭീരമാണ്. ഏവരെയും ആനന്ദ ഭരിതമാക്കുന്ന ഈ യാത്രയ്ക്കിടെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന ചെറിയ ഗ്രാമം കാണാം. കാനനപാതയിൽ വിശ്രമിക്കാൻ കഴിയുന്ന ഏകയിടം ഇതാണ്. ഗ്രാമത്തിലെ ചായക്കടയിൽ നിന്നും ചായയും കുടിച്ച് യാത്ര തുടരാം. വൻ വൃക്ഷങ്ങളും കൂറ്റൻ മലനിരകളും ആരെയും വിസ്മയിപ്പിക്കും. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കുടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, എന്നാൽ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമായ ഈ പാത കൂടുതൽ പേർ ഉപയോഗിക്കാറില്ല.
സാധാരണ ഒക്ടോബർ മുതലാണ് ഇവിടേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത് ജനുവരി വരെ ഇതിനു പറ്റിയകാലമാണ്. ബാംഗ്ലൂരിൽ നിന്ന് 326 കിലോമീറ്ററും കാസർകോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം. കുടജാദ്രിയിൽ പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തങ്ങാൻ പറ്റിയയിടം കൊല്ലൂർ മൂകാംബികയോ കുന്ദാപുരമോ തന്നെയാണ്. സഞ്ചാരികൾക്ക് വിശ്രമിക്കാൻ കഴിയുന്ന അവസാന സ്ഥലമായ വാളൂരിൽ നിന്നും യാത്രയ്ക്കിടെ ആവശ്യമുള്ള ഭക്ഷണം കരുതേണ്ടതാണ്. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കിൽ യാത്രചെയ്യുന്നവർക്ക് മലമുകളിൽ ക്യാമ്പ് ചെയ്യാം.